Monday 30 September 2013

കറുപ്പും വെളുപ്പും

ഇന്നു ജോലി കഴിഞ്ഞു വന്നു കഴിഞ്ഞ്‌ കുറച്ച്‌ ജോളി ആകാമെന്നു വിചാരിച്ചാണ്‌ 'ഹണീ ബീ' എന്ന സിനിമ കാണാനിരുന്നത്‌.

ഇത്രയും മോശം സിനിമ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല. നിലവാരം കുറഞ്ഞ തമാശകൾ (?). ഒരോ സംഭാഷണത്തിലും എന്തെങ്കിലും 'ചളു' ചേർക്കണം എന്നു എഴുതിയ മഹാനു നിർബന്ധം ഉണ്ടായിരുന്നതു പോലെ തോന്നി. അഭിനയത്തിനെ പറ്റിയാണേൽ പറയാതിരിക്കുകയാണ്‌ നല്ലത്‌. അതിലെ നായകനെ നായിക കണ്ണിൽ ഇടിക്കുന്ന ഒരു രംഗമുണ്ട്‌. ഒരു സീനിൽ ഇടതു കണ്ണിലാണെങ്കിൽ അടുത്ത സീനിൽ ഇടി കൊണ്ട പാട്‌ വലതു കണ്ണിൽ..വീണ്ടും അടുത്ത സീനിൽ ഇടതു കണ്ണിൽ!. പിന്നെ അറിഞ്ഞു ഈ സിനിമ കേരളത്തിൽ സൂപ്പർ ഹിറ്റാണെന്ന്!. അപ്പോൾ സഹതാപം തോന്നിയത്‌ പ്രേക്ഷകരാണ്‌. ഒരോ ദേശത്തെ ജനതയ്ക്കും അവർക്ക്‌ ചേർന്ന ഭരണാധികാരികളെ കിട്ടും എന്നു കേട്ടിട്ടില്ലേ?. അതു പോലെ അവർക്ക്‌ ചേർന്ന സിനിമകളും കിട്ടും!.

കള്ളപ്പണം വെളുപ്പിക്കാൻ വേണ്ടി സിനിമയെടുത്തത്‌ പോലെ തോന്നി. ഇതിനു മുൻപും ഇതെ കാര്യം പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്‌. സിനിമ നിർമ്മിക്കാൻ എവിടെ നിന്നാണ്‌ ഇവർക്കൊക്കെ പണം ലഭിക്കുന്നത്‌ എന്ന് അന്വേഷിക്കുന്നത്‌ നന്നായിരിക്കും (അന്വേഷിക്കാൻ പറ്റിയ ടീമാ കേരളത്തിലുള്ളത്‌!).

പോക്കറ്റടിക്കാരെ മാത്രമെ ആളുകൾ കൂട്ടം കൂടി തല്ലുകയും തെങ്ങിൽ കെട്ടിയിടുകയും ചെയ്യുള്ളൂ..കോടികൾ മോഷ്ടിച്ചാൽ സ്വീകരണം, കാറ്‌, എഴുന്നെള്ളിക്കാൻ ആളുകൾ..

ഇനി നാളെ..

Saturday 28 September 2013

വൃത്തിയാക്കുന്ന രീതി

ഇന്നു അടുക്കളയിലെ കുഞ്ഞലമാര വൃത്തിയാക്കുന്നതിനെ കുറിച്ച്‌ സംസാരിക്കുകയായിരുന്നു. പെട്ടെന്ന് മനസ്സിൽ തോന്നിയ ഒരു വിദ്യ ഞാൻ പറഞ്ഞു. "എല്ലാം ഒന്നു പുറത്തേക്കെടുക്കുക, അകത്തേക്ക്‌ വെയ്ക്കുക.. ഇതിനിടയ്ക്ക്‌ എല്ലാം അറിയാതെ വൃത്തിയാകും".

അപ്പോൾ തോന്നി - ഇതേ വിദ്യ ഉപയോഗിച്ച്‌ ഒന്നു കൂടി വൃത്തിയാക്കാൻ കഴിയുമെന്ന് - മനസ്സ്‌.

പഴ കാര്യങ്ങൾ ഓർക്കുക, പൊടി തട്ടി, ഓർക്കേണ്ടവ ഓർമ്മപ്പെട്ടിയിൽ തിരികെ വെയ്ക്കുക.. ബാക്കിയുള്ളവ മറന്നു പോയ്ക്കൊള്ളട്ടെ!. ഓർക്കാൻ തന്നെ മനോഹരമായ പലതും ഉള്ളപ്പോൾ ആവശ്യമില്ലാത്തത്‌ എന്തിനു വെറുതെ സൂക്ഷിക്കണം?.

ഇടയ്ക്ക്‌ ഒറ്റയ്ക്കിരുന്ന് ഇതു ചെയ്യുന്നത്‌ നല്ലൊരു അഭ്യാസമാണെന്നു തോന്നുന്നു..ശ്രമിച്ചു നോക്കു..

ഇനി നാളെ..

വരികൾ

ചില വരികൾ മാത്രം..

വിടരാൻ കാത്തു നിൽക്കും മൊട്ടുകളോട്‌,
പൂക്കൾ പറയുന്നതെന്താവാം?.

ഓരോ മോഹങ്ങൾക്കിടയിലും സ്വപ്നങ്ങൾ നിറഞ്ഞയൊരു ഇടവേളയുണ്ട്‌.

താഴേക്ക്‌ പതിക്കുമൊരു മഴത്തുള്ളി ഭൂമിയോടെന്താവാം പറയുന്നത്‌?

കടലിൽ ചെന്നു കടലാവാനൊരു നദിയുമാഗ്രഹിക്കുന്നുണ്ടാവില്ല..
കടലിന്റെയാജ്ഞയനുസരിക്കാതെ തരമില്ലല്ലോ..

അലറി, വാളും ചിലമ്പും കുലുക്കി പോകുന്നു ആകാശത്തൊരു വെളിച്ചപ്പാട്‌..

ചരിത്രമിപ്പോൾ ആവർത്തിക്കാറില്ല..
ചരിത്രവും മറക്കാൻ പഠിച്ചിരിക്കുന്നു..

താഴ്‌വരയുടെ ഇരുട്ടിലിപ്പോഴും ചില മരങ്ങൾ പേടിച്ചൊളിച്ചു നിൽപ്പുണ്ട്‌..

മതങ്ങൾ ഒന്നു മാത്രം ആവശ്യപ്പെട്ടു..
അതു മനുഷ്യന്റെ കാഴ്ച്ചയായിരുന്നു..

പണ്ട്‌ ഡെസ്ക്കിൽ കോറിയിട്ടത്‌ ബാല്യത്തിന്റെ മനസ്സായിരുന്നു..
അതിന്നെവിടെയോ പൊടി പിടിച്ച്‌ കിടപ്പുണ്ടാവും..

അകലും തോറും ആകർഷണം കൂടുന്നതൊന്നു മാത്രം - പ്രണയം നിറഞ്ഞ മനസ്സ്‌.

വിശപ്പ്‌ കാട്ടുനീതിയും ആർത്തി നാട്ടുനീതിയും..

ദൈവങ്ങൾക്ക്‌ മനുഷ്യരൂപം കൊടുത്തതാവാം മനുഷ്യന്റെ ഏറ്റവും വലിയ തന്ത്രം..

ഇനി നാളെ..

Friday 27 September 2013

സൗജന്യ വിനോദം!

മനുഷ്യകുലത്തിനു കിട്ടിയ ഏറ്റവും നല്ല സമ്മാനമേത്‌ എന്ന ചോദ്യത്തിനു 'ഉറക്കം' എന്നാരെങ്കിലും ഉത്തരം പറഞ്ഞാൽ അതു തെറ്റെന്നു പറഞ്ഞു തള്ളിക്കളയാനാവില്ല!.

അത്ര സുഖമുള്ളതാണുറക്കം. സ്വപ്നങ്ങൾ തികച്ചും സൗജന്യവും!. വ്യത്യസ്തമായ സ്വപ്നങ്ങൾ. ചിലവ ആവർത്തിക്കുന്നു. മറന്നു പോയവരെ ഒരിക്കൽ കൂടി കാണാനുള്ള അവസരം സ്വപ്നങ്ങൾ തരുന്നുണ്ട്‌.

ദിവാസ്വപ്നമോ രാത്രിസ്വപ്നമോ - ഏതിനാണ്‌ കൂടുതൽ വ്യക്തത?.
ഏതിനേയാണ്‌ 'കൂടുതൽ' സ്വയം നിയന്ത്രിക്കാൻ കഴിയുക?.
ഇതു വരെ കണ്ടതിൽ ഏറ്റവും നല്ല സ്വപ്നമേതായിരുന്നു?.
ഏറ്റവും ആദ്യം കണ്ട സ്വപ്നം ഓർക്കുന്നുണ്ടോ?.
കുട്ടിക്കാലത്ത്‌ കണ്ടിരുന്ന സ്വപ്നങ്ങളും ഇപ്പോൾ കാണുന്ന സ്വപ്നങ്ങളും തമ്മിൽ പ്രകടമായ വ്യത്യാസമുണ്ടോ?.
ഏതെങ്കിലും സ്വപ്നം ആവർത്തിച്ചു കണ്ടിട്ടുണ്ടോ?.
ആരാണ്‌ ഏറ്റവും കൂടുതൽ തവണ സ്വപ്നത്തിൽ വന്നിട്ടുള്ളത്‌?.

ഇതിനെക്കുറിച്ചൊക്കെ കുറച്ച്‌ മുൻപോർത്തു..
കാരണം?
നല്ല ക്ഷീണമുണ്ടായിരുന്നത്‌ കാരണം കുറച്ചൊന്നു മയങ്ങി..അപ്പോൾ ഒരു അതിശയമുണ്ടായി.
രണ്ടു ദിവസം മുൻപ്‌ കണ്ട ഒരു സ്വപ്നത്തിന്റെ ബാക്കി ഭാഗം കാണാൻ കഴിഞ്ഞു!. ആദ്യഭാഗത്തെ കുറിച്ച്‌ അവ്യക്തമായി ഓർക്കുന്നതേയുണ്ടായിരുന്നുള്ളൂ. പക്ഷെ ബാക്കി ഭാഗം ഇന്നു കണ്ടപ്പോൾ ആദ്യ ഭാഗം മുഴുവനായി ഓർത്തെടുക്കാൻ കഴിഞ്ഞു - അതും സ്വപ്നത്തിൽ തന്നെ!.
ഇതു പോലുള്ള അതിശയ സംഭവങ്ങൾ ഇതിനു മുൻപും ഉണ്ടായിട്ടുണ്ട്‌.
ആരാണ്‌ എന്റെ സ്വപ്നങ്ങൾ ഓർത്തു വെച്ച്‌ അതിന്റെ തുടർച്ച എന്നെ കാണിച്ചു തരുന്നത്‌?!. അതും ഞാൻ ഒട്ടും തന്നെ ഓർത്തു വെയ്ക്കാത്ത ഒരു പകുതി സ്വപ്നത്തെ?.. ചിലപ്പോൾ തോന്നാറുണ്ട്‌.. ഞാൻ 'ഏകനല്ലെന്ന്'.. എന്റെയുള്ളിൽ ഞാൻ മാത്രമാവില്ലെന്ന്!..ചുരുക്കത്തിൽ ഞാൻ എന്നെ തന്നെ അധികം മനസ്സിലാക്കിയിട്ടില്ലെന്ന്‌!.. പിന്നെങ്ങനെയാണ്‌ എനിക്ക്‌ മറ്റൊരാളെ മനസ്സിലാക്കാൻ കഴിയുക?!

എന്തായാലും സ്വപ്നങ്ങളെ കുറിച്ച്‌ നിങ്ങളും ചിന്തിക്കൂ..
ഉറക്കവും ഒരു ആഘോഷമാക്കാവുന്നതേയുള്ളൂ.. :)

ഏറ്റവും നന്നായി ഉറക്കം വരുന്നിരുന്നത്‌ സ്കൂളിൽ പഠിക്കുന്ന സമയം, ഉച്ചകഴിഞ്ഞ്‌ ഏറ്റവും പിൻവരിയിലെ തടി ഡെസ്ക്കിൽ തലചായ്ക്കുമ്പോഴായിരുന്നു!.

ഇനി നാളെ..

Thursday 26 September 2013

ആണവം

മിനിയാന്ന് എഴുതിയതേയുള്ളൂ. കേരളത്തിൽ ആണവനിലയത്തിന്റെ കുറവും കൂടിയേ ഉള്ളൂ എന്ന്. ഇന്ന് ഇതാ പത്രത്തിൽ കിടക്കുന്നു. അമേരിക്കൻ സഹകരണത്തോടു കൂടി ആണവനിലയങ്ങൾ സ്ഥാപിക്കാൻ അനുമതി. എന്തേലും 'കൈപ്പിഴ' പറ്റിയാൽ (എവിടെ പറ്റാൻ?) നഷ്ടപരിഹാര കണക്കിന്റെ കാര്യത്തിൽ മാത്രമെ അൽപ്പം സംശയമുള്ളൂ..അതു വേണോ വേണ്ടയോ എന്നൊക്കെ ഞമ്മള്‌ ആലോചിച്ച്‌ ഉടമ്പടിയിൽ ചേർക്കും. ആ ഒരു കാര്യത്തിൽ മാത്രമായിരുന്നു അൽപ്പം പ്രശ്നം. ഇപ്പോ എല്ലാം ഓക്കെ!

അപ്പോ എവിടാ ഈ 'നിലയം' വരുന്നത്‌? - ലങ്ങ്‌ ഗുജറാത്തിൽ! (പാക്കിസ്ഥാൻകാർക്ക്‌ സൗകര്യമായി. ഇനി അണുബോംബ്‌ ഉണ്ടാക്കി കഷ്ടപ്പെടണ്ടല്ലോ!).

ജപ്പാൻകാര്‌ പോലും ഇനി ആണവമേ വേണ്ട എന്നു പറയുമ്പോഴാണ്‌ ഞമ്മള്‌ ഇതും പൊക്കി പിടിച്ചോണ്ട്‌ വരുന്നത്‌!

എത്ര മനോഹരമായ വാർത്തകളാണ്‌ ദിവസവും വരുന്നത്‌. ഈ പോക്ക്‌ പോയാൽ ഇന്ത്യയെ പിടിച്ചാൽ കിട്ടില്ല.. ഉയർന്ന് ഉയർന്ന്..തെങ്ങിന്റെ മണ്ടേം തകർത്ത്‌..ചിലപ്പോൾ തിരിച്ച്‌ വരില്ലായിരിക്കും..

(ബൈ ദ ബൈ..ഇപ്പോൾ ഒരു ഓൺലൈൻ പത്രത്തിലും ഈ വാർത്ത കാണ്മാനില്ല!. വാർത്ത കാണ്മാനില്ല എന്നും പറഞ്ഞ്‌ ഏതു പത്രത്തിൽ പരസ്യം കൊടുക്കാൻ പറ്റും? )

ഇനി നാളെ..

Wednesday 25 September 2013

R.I.P

ഈ വാക്ക്‌ കേൾക്കാത്തവർ ചുരുക്കമായിരിക്കും. ഇന്ന് ഈ വാക്കിന്റെ അർത്ഥം അറിയാമോ എന്ന് മോൻ ചോദിച്ചു. അങ്ങനെയാണ്‌ അതേക്കുറിച്ച്‌ കൂടുതലറിയാൻ ഗൂഗിളിൽ തെരഞ്ഞത്‌. കിട്ടിയ വസ്തുതകൾ രസകരമായിരുന്നു. അതിലും രസമായിരുന്നു അതെക്കുറിച്ച്‌ കൂടുതൽ ചിന്തിച്ചപ്പോൾ!.

അതൊരു ലാറ്റിൻ വാക്കിൽ നിന്നും വന്നതാണെന്ന് പറയാം. ഒരുപാട്‌ ഇംഗ്ലീഷ്‌ വാക്കുകൾ ലാറ്റിനിൽ നിന്നും വന്നതായി കേട്ടിട്ടുണ്ട്‌. കാരണമെന്താവും?. അതു പോട്ടെ, മൃതശരീരങ്ങളെ കുഴിച്ചിടുന്ന പതിവാണ്‌ ലോകത്ത്‌ പലയിടത്തും നിലവിലുണ്ടായിരുന്നത്‌ (എത്ര എളുപ്പം. പക്ഷെ അതു പോലെ പരിസമലിനീകരണം സൃഷ്ടിക്കുന്ന പരിപാടി വേറെയില്ല. അഗ്നിയിൽ ദഹിപ്പിക്കുന്നതാണ്‌ ഏറ്റവും 'വൃത്തിയുള്ള' പരിപാടി. കുറച്ച്‌ നേരത്തേക്ക്‌ പുകയും ദുർഗ്ഗന്ധവും..പിന്നെ ഓക്കെ). അങ്ങനെ കുഴിച്ചിട്ട ശേഷം അവിടെ ഒരു കല്ല് വെയ്ക്കും headtomb എന്നു പറയാം. അതിൽ പലതും എഴുതി വെയ്ക്കാറുണ്ട്‌. അതിൽ മറക്കാതെ എഴുതിവെയ്ക്കുന്ന ഒന്നാണ്‌ ഈ 'Rest In Peace'.

അങ്ങനെ പറയുമ്പോൾ ഒരു സംശയം - ഇത്ര നാളും ഒരു 'പീസും' കിട്ടിയില്ലേ?.
ജീവിച്ചിരിക്കുമ്പോൾ കിട്ടാത്ത 'പീസ്‌' മരിച്ചു കഴിഞ്ഞിട്ട്‌ കിട്ടിയിട്ടെന്തു കാര്യം?!
അതോ ഒരു സമാധാനവും തരാത്തത്‌ കൊണ്ട്‌, മരിച്ച്‌  പോയപ്പോൾ 'ഇനി നിങ്ങൾ പോയി സ്വസ്ഥമായി കിടക്കൂ' (ചുരുക്കത്തിൽ ജീവിച്ചിരിക്കുന്ന ബാക്കിയുള്ളവർക്ക്‌ സമാധാനം കിട്ടുമല്ലോ എന്നു സാരം) എന്നു പറയുന്നതാണോ?.

മറ്റൊന്ന് - മരിച്ച്‌ കഴിഞ്ഞ്‌ ചുമ്മാ പ്രേതവും ഭൂതവുമായി അലഞ്ഞു തിരിയാതെ മിണ്ടാതെ ഒരിടത്ത്‌ അടങ്ങി ഇരുന്നോ എന്നു സ്വൽപം ഭീഷണി കലർത്തി പറയുകയാണോ?.

വേറൊരു വിശ്വാസമുണ്ട്‌ മരിച്ച്‌ കഴിഞ്ഞ്‌ ആത്മാവ്‌ പരമാത്മവിലേക്ക്‌ ചെന്നു ചേരും. പിന്നെ മറ്റൊരു ജന്മം എടുക്കുകയില്ല. അങ്ങനെ ചേരുന്ന ഒടുക്കത്തെ ചേരലിനെ മോക്ഷം കിട്ടുക എന്നാണ്‌ പറയാറ്‌. എന്നു വെച്ചാൽ പിന്നെ ജനിച്ച്‌ കഷ്ടപ്പെടെണ്ടല്ലോ എന്നു സാരം.

ചുരുക്കത്തിൽ എല്ലാം പറയുന്നത്‌ ഒന്നു തന്നെ - ഇത്ര നാളും ജീവിച്ചു കഷ്ടപ്പെട്ടു - ഇനി സമാധാനമായി കിടന്നുറങ്ങിക്കൊള്ളൂ എന്ന്.

ഭൂമിയിൽ ജീവിതം എത്ര സുന്ദരമാണ്‌!. ശരിക്കും വേണ്ടത്‌ അല്ലെങ്കിൽ ആശംസിക്കേണ്ടത്‌ - 'ഒരിക്കൽ കൂടി ജനിക്കൂ. കുറച്ച്‌ കൂടി നല്ല മനുഷ്യനായി ജീവിക്കാൻ'. അതല്ലേ ശരി?

അല്ലാതെ ഇനി ജനിക്കാതിരിക്കുന്നത്‌ കൊണ്ട്‌ എന്തു ഗുണം?!
ഇനിയും ജനിക്കണം. കുറച്ച്‌ കൂടി നന്നായി ജീവിക്കണം. കുറച്ച്‌ കൂടി നന്മ നിറഞ്ഞ പ്രവൃത്തികൾ ചെയ്യണം. അങ്ങനെയൊക്കെയല്ലേ പറയേണ്ടത്‌?. അല്ലാതെ പാവത്തിനെ അങ്ങനെ പറഞ്ഞ്‌ 'ഒതുക്കാവോ?' ;)

ഇനി നാളെ..

Tuesday 24 September 2013

ഒരു പ്രശ്നവുമില്ല :)

മുല്ലപ്പെരിയാർ ഡാമിനു ഒരു പ്രശ്നവുമില്ല.
കാതികുടം?
പെപ്സി?
മാലിന്യ നശീകരണം?
പിന്നെ ആരൊക്കെയോ സെക്രട്ടേറിയേറ്റ്‌ വളയുമെന്നോ, ഉപരോധിക്കുമെന്നോ..ഒക്കെ പറയണ കേട്ടിരുന്നു..

എല്ലാ പ്രശ്നങ്ങളും തീരാൻ ഒരു വഴിയേയുള്ളൂ - ഒന്നും ചെയ്യാതിരുന്നാൽ മതി!

ഇപ്പോ ആർക്കും ഒരു പ്രശ്നവുമില്ല.. :)

ഒരു അണുവൈദ്യുതിനിലയം കൂടി കേരളത്തിൽ ആവാം..
ജപ്പാൻ കാർക്കും റഷ്യാക്കാർക്കും കൂടി പറ്റാത്ത കാര്യമാ..അരേലും അതേലും കൂടി ഒന്നു കൈവെച്ചാൽ മതിയായിരുന്നു..

ഇവിടെ കനത്ത മഴ കാരണം, മുഴുവനും മഴ ചിന്തകളായി പോയി..
ഓരോ മഴയ്ക്കും ഓരോ ഓർമ്മകൾ..
മഴ കൂടിയപ്പോൾ 'ഇപ്പൊ പൊട്ടും ഇപ്പൊ പൊട്ടും'..എന്നു പറഞ്ഞ ഡാമിനെ കുറിച്ചോർത്തു..

പത്രക്കാർ ഇപ്പോഴെ മാറ്റർ റെഡിയാക്കി വെച്ചിരിക്കുവായിരിക്കും.
ടിവിക്കാരും കാത്തിരിക്കുവാ..

ഇനി നാളെ..

Monday 23 September 2013

രണ്ടു തരം മനുഷ്യർ

വാസ്തവത്തിൽ രണ്ടു തരത്തിലുള്ള മനുഷ്യരെ ഉള്ളൂ - രാത്രിയിൽ ഉറുങ്ങുന്നവരും, ഉറങ്ങാത്തവരും!
ചെറുപ്പത്തിൽ നല്ലവണ്ണം ഉറങ്ങുകയും പിന്നെ പിന്നെ ഉറക്കം കുറഞ്ഞു വരികയും പിന്നെ വീണ്ടും ഉറക്കം കൂടുകയും ഒടുവിൽ കണ്ണുതുറക്കാത്ത ഉറക്കത്തിലേക്ക്‌ ചെന്നെത്തുകയും ചെയ്യുന്നു. എന്തെങ്കിലും സാദൃശ്യം തോന്നുന്നുണ്ടോ അവസാനത്തെ ഉറക്കത്തെ കുറിച്ച്‌?..ചിലപ്പോൾ അമ്മയുടെ വയറ്റിനുള്ളിൽ കിടക്കുമ്പോഴുള്ള ഉറക്കവും ഇതു പോലെ ആയിരിക്കും..

ഗാന്ധിജിയുടെ ഒരു ഉദ്ധരണി ശ്രദ്ധിക്കൂ:
"ഒരോ രാത്രിയിലും ഉറങ്ങാൻ പോകുമ്പോൾ ഞാൻ മരിച്ചു പോവുകയും, പിറ്റേന്ന് ഉണർന്നെഴുന്നേൽക്കുമ്പോൾ പുനർജ്ജനിക്കുകയും ചെയ്യുന്നു"

ഇത്‌ ഒരു പക്ഷെ ഒരു പേരുകേട്ട കവിയോ എഴുത്തുകാരനോ പറഞ്ഞിരുന്നെങ്കിൽ പലരും പല രീതിയിൽ വ്യാഖ്യാനിച്ചേനെ!

ആ വാചകം പല പ്രാവശ്യം വായിക്കുക. എന്തൊക്കെ അതിൽ നിന്നും വ്യാഖ്യാനിച്ചെടുക്കാം എന്നും ആലോചിക്കുക.. ഒരു ചെറിയ ബ്രെയിൻ എക്സൈർസൈസ്‌ ആയിക്കോട്ടെ!

ഇനി നാളെ..

Sunday 22 September 2013

അജ്ഞത

ഇന്നു, കേരളത്തിൽ എത്ര ഋതുക്കൾ (seasons) ഉണ്ടെന്ന് (വെറുതെ) ആലോചിച്ചു. ന്യൂസീലാന്റിൽ 4 ഋതുക്കളാണ്‌. അവ ഇതൊക്കെയാണ്‌.

Spring വസന്തം
സെപ്തംബർ, ഒക്റ്റോബർ, നവംബർ

Summer വേനൽ (ഇവിടുള്ളവർ ഈ മാസങ്ങൾക്കായി കാത്തിരിക്കുന്നു!)
ഡിസംബർ, ജനുവരി, ഫെബ്രുവരി

Autumn ശരത്കാലം
മാർച്ച്‌ മുതൽ മെയ്‌ മരെ.

Winter ശിശിരം
ജൂൺ മുതൽ ആഗസ്ത്‌ വരെ.

കേരളത്തിലെ ഋതുക്കളെ പറ്റി എത്ര പേർക്കറിയാം?. എനിക്കറിഞ്ഞൂടാ  :(
അങ്ങനെ വിക്കിയിൽ നോക്കി, ഗൂഗിളിൽ നോക്കി..

ഇതാണ്‌ മനസ്സിലാക്കിയത്‌. അറിയാത്തവർക്ക്‌ (എന്നെ പോലുള്ളവർക്ക്‌) ഉപകാരമാവട്ടെ!

പൊതുവെ സൗമ്യമായ കാലാവസ്ഥ തന്നെയാണ്‌ വർഷം മുഴുക്കെയും.
എന്നിരുന്നാലും നാലായി തരം തിരിക്കാം.

1. Winter തണുപ്പ്‌ കാലം
നവംബർ മുതൽ ഫെബ്രുവരി വരെ

2. Summer വേനൽ
മാർച്ച്‌ മുതൽ മെയ്‌ ചിലപ്പോൾ ജൂൺ വരെ.
വേനൽ ആണെങ്കിൽ കൂടിയും അധികം ചൂടുണ്ടാവില്ല എന്നു പഴയ കണക്കുകളിൽ.

3. South west mansoon ഇടവപ്പാതി
ജൂൺ മുതൽ സെപ്തംബർ വരെ
മഴ തന്നെ.

4. North east mansoon തുലാവർഷം
ഒക്റ്റോബർ, നവംബർ..ചിലപ്പോൾ ഡിസംബർ വരെ..
മഴയോട്‌ മഴ. അതും ഇടിവെട്ടി മഴ. മിക്കവാറും ഉച്ച കഴിഞ്ഞ സമയങ്ങളിൽ.

ചിലപ്പോൾ തോന്നും. എന്തു പഠിച്ചുവെന്ന്!. ചിലപ്പോൾ പഠിച്ചിട്ടുണ്ടാവും. മറന്നതുമാവാം.
അമേരിക്കയിലേയും അന്റാർട്ടിക്കയിലേയും കാലാവസ്ഥകൾ കൂട്ടത്തിൽ പഠിച്ചിട്ടുണ്ടാവും..ആർക്കറിയാം?

ഇനി ഒരു ചോദ്യം - ഇപ്പോഴും ഇതേ ക്രമത്തിലാണോ കേരളത്തിലെ ഋതുക്കൾ മാറി വരുന്നത്‌?.

കാലം തെറ്റി മഴ പെയ്യുന്നു എന്നും, ചൂട്‌ കൂടിയിരിക്കുന്നു എന്നും പറഞ്ഞു കേൾക്കുന്നു..
സത്യമാണോ?..സത്യമാണെങ്കിൽ അതേക്കുറിച്ച്‌ ഗൗരവപൂർവ്വം പഠിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു..ആധുനിക മനുഷ്യനല്ലേ? ;)

വാൽ:
അറിവ്‌ വർദ്ധിപ്പിക്കാനുള്ള ശ്രമത്തിൽ ഒന്നു കൂടിയറിയും - അതത്രെ അജ്ഞതയുടെ ആഴം..

ഇനി നാളെ..

Saturday 21 September 2013

ഓർമ്മയുണ്ടോ?

സെപ്തംബർ 21. ഒരു പ്രധാന ദിവസം.
എത്ര പേർ ഈ ദിവസത്തേക്കുറിച്ചോർത്തു എന്നറിയില്ല. മറക്കാനുള്ള മരുന്ന് തേടി നടക്കുന്നവരാണ്‌ പലരും (ജീവിതം സുഖകരമായിട്ടുള്ളവർ എന്നും ന്യൂനപക്ഷം തന്നെ).

ഇന്ന് Alzheimer's day. മറവി രോഗം ബാധിച്ചവർക്കായി ഒരു ദിവസം. ഓർമ്മകളുടെ വില എന്തെന്നറിയാൻ കൂടി കഴിയാതെ പോയവരുടെ ദിവസം. നമ്മൾ ആ ദിവസവും മറന്നു പോയിരിക്കുന്നു എന്നു തോന്നുന്നു. വാലറ്റൈൻസ്‌ ഡെ ആരും മറക്കാറില്ല. ഒരു പത്രവും അതെക്കുറിച്ച്‌ പറയാതിരിക്കില്ല. അതിന്റെ ചരിത്രവും, ആഘോഷപരിപാടികൾക്കുമായി പേജുകൾ നീക്കി വെയ്ക്കുകയും ചെയ്യും.

വന്ന വഴി മറക്കരുത്‌..അനുഭവങ്ങൾ മറക്കരുത്‌ - മുതിർന്നവർ പറഞ്ഞു തരുന്നതാണിതൊക്കെ.
അനുഭവങ്ങൾ മറക്കരുത്‌ എന്നു പറയുമ്പോഴും, അനുഭവങ്ങൾ പിൻകാലത്ത്‌ 'അനുഭവിക്കുമ്പോഴും' ഓർമ്മകളെ നമ്മൾ എത്രത്തോളം ആശ്രയിക്കുന്നു എന്നു ഓർക്കാറില്ല. ഓർമ്മശക്തി എങ്ങനെ വർദ്ധിപ്പിക്കാം എന്നൊക്കെ പരസ്യത്തിൽ കാണുമ്പോൾ പോലും.

കേരളത്തിലെ പത്രങ്ങൾ ഇതെക്കുറിച്ച്‌ ഇന്ന് എന്തൊക്കെ എഴുതി നിറച്ചു എന്നറിയില്ല. ഇവിടെ ആയതു കൊണ്ട്‌ ഓൺലൈൻ പത്രങ്ങൾ മാത്രമാണാശ്രയം. അതിലൊന്നും കണ്ടില്ല. എഴുതാൻ മറന്നു പോയതായിരിക്കും!

Alzheimers/Dementia ബാധിച്ചവരെ ഒന്നും നേരിട്ട്‌ കണ്ടിട്ടില്ല. പക്ഷെ കേട്ട കഥകൾ നെഞ്ചു തകർത്തിട്ടുണ്ട്‌.

ന്യൂസീലാന്റിൽ മറവി രോഗമുള്ളവരുടെ എണ്ണം കൂടി വരുന്നു. ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല എന്നാണറിവ്‌. എന്തു കൊണ്ട്‌ കൂടി വരുന്നു എന്ന് ആരെങ്കിലും പഠനം നടത്തിയിട്ടുണ്ടോ എന്നറിയില്ല. മായം കലർന്ന ഭക്ഷണം, മലിനീകരണം, ഇലക്ട്രോണിക്‌ ഉപകരണങ്ങളുടെ ഉപയോഗം - എന്താണെന്നറിയില്ല. നമ്മൾ തരംഗങ്ങളുടെ നടുവിലായിരിക്കുന്നു. ഇതൊക്കെയാണ്‌ കഴിഞ്ഞ കുറച്ച്‌ വർഷങ്ങളായി ഏറ്റവും കൂടുതാലായി സംഭവിച്ചത്‌. പലരും ഇതേക്കുറിച്ച്‌ പല പരാതികളും പറഞ്ഞു കേട്ടിട്ടുമുണ്ട്‌. ഇതിൽ ഏതൊക്കെയാണ്‌ ഓർമ്മകളെ ബാധിക്കുന്നുവെന്ന് ഇനിയും പഠനം നടത്തേണ്ടിയിരിക്കുന്നു. ജീവിച്ചിരിക്കുന്നത്‌ തന്നെ ഭാഗ്യം എന്നു കരുതേണ്ട ഒരു കാലഘട്ടത്തിലെത്തി നിൽക്കുന്നു നമ്മൾ. നമ്മുടെ വളർച്ചയെ സൂചിപ്പിക്കുന്ന ഒരു കാര്യം ഇതാ - നിരോധിച്ച മരുന്നുകൾ വീണ്ടും വിപണിയിൽ എത്തുന്നു. മരുന്നുകളുടെ പാർശ്വഫലങ്ങൾ എന്തൊക്കെയെന്ന് കൂടി വ്യക്തമായി മരുന്ന് നിർദ്ദേശിക്കുന്നവർക്കോ, അതു നിർമ്മിക്കുന്നവർക്കോ അറിയില്ല.. എങ്ങനെയോ ജീവിച്ചു പോകുന്നു. എന്തോ കാരണത്താൽ മരിച്ചും പോകുന്നു..എന്നിട്ടും നമ്മൾ ആധുനിക മനുഷ്യരെന്ന് അവകാശപ്പെടുകയും ചെയ്യുന്നു..

മറവി രോഗത്തെക്കുറിച്ചറിയാൻ ഇവിടെയുള്ള ഒരു പ്രധാന ഒരു വെബ്‌ സൈറ്റ്‌ ഇതാണ്‌
http://www.alzheimers.org.nz/

ശരീരത്തിനു കൊടുക്കുന്നത്ര പ്രാധാന്യം എന്തു കൊണ്ട്‌ നമ്മൾ ഓർമ്മകളുടെ കാര്യത്തിൽ കൊടുക്കുന്നില്ല എന്നു മനസ്സിലാവുന്നില്ല..

ഇന്നു ഓർമ്മകളെ കുറിച്ച്‌ ഓർക്കുക. അല്ലെങ്കിൽ തന്നെയും ഒടുവിൽ എല്ലാം ഓർമ്മയാവുകയാണ്‌ ചെയ്യുന്നത്‌..എല്ലാരും ഒടുവിൽ വെറും ഒരു ഓർമ്മയും ശേഷം മറവിയും ആയിത്തീരുന്നു..ആ കാര്യമെങ്കിലും മറക്കാതിരിക്കാം.

ഇനി നാളെ..

Friday 20 September 2013

നിദ്ര

നല്ല ഉറക്കം വരുന്നുണ്ട്‌. ഉറക്കം എവിടെ നിന്നാണ്‌ തുടങ്ങുന്നത്‌?. ഈ ഉറക്കത്തിലേക്ക്‌ വഴുതി വീണു എന്നൊക്കെ പറഞ്ഞു കേട്ടിട്ടില്ലേ?. അതെന്താണ്‌ ഈ വഴുതി വീഴുന്നത്‌?. ഉറക്കത്തെ കുറിച്ച്‌ ആലോചിച്ചു കൊണ്ടിരുന്നാൽ ഉറക്കം വരും!.

ഒന്നുറങ്ങിക്കിട്ടാൻ കഷ്ടപ്പെടുന്നവരാണോ നിങ്ങൾ?.
എങ്കിൽ ഉറക്കത്തെ കുറിച്ച്‌ ആലോചിച്ചു കൊണ്ട്‌ കുറച്ച്‌ നേരം കിടക്കൂ. നിങ്ങൾ അറിയാതെ ഉറങ്ങി പോയിരിക്കും.. പരീക്ഷിച്ചു നോക്കു..

ഇനി നാളെ..

Thursday 19 September 2013

മൺകലങ്ങൾ

ഇന്നൊരു ഫോട്ടോ കാണാനിടയായി. ഫേസ്ബുക്കിൽ തന്നെ. ഇപ്പോൾ റേഡിയോ/ടിവി  എന്നീ മാധ്യമങ്ങളെക്കാൾ പ്രചരണം ഫേസ്ബുക്ക്‌ വഴി സാധ്യമാവുന്നു എന്നു തോന്നുന്നു.

ഒരു മൺകലത്തിന്റെ ഫോട്ടോ ആയിരുന്നത്‌. അതിനു മുൻപ്‌ ഒരു ചോദ്യം (പതിവു പോലെ സ്വയം ചോദിച്ചത്‌ പങ്കുവെയ്ക്കുന്നു). ഒരു യുക്തിയുമില്ലാത്തതിനെ എന്തു വിളിക്കാം?.
മണ്ടത്തരം? ഭോഷ്ക്ക്‌? വിഡ്ഢിത്തം?.

സോറി ടൈം ഔട്ട്‌..
ഇനി ഉത്തരത്തിലേക്ക്‌..
ശരിയുത്തരം : 'വിശ്വാസം'

പശുവിൻപാലെടുത്ത്‌ (പാവം പശു സ്വന്തം കിടാവിനു വേണ്ടി ചുരത്തുന്നതാണ്‌) മൺകലത്തിൽ വെച്ച്‌ ചൂടാക്കുന്നു. പാവം പാലിനു ഉയർന്നു പൊങ്ങാതെ നിവൃത്തിയില്ല. പക്ഷെ ചെറിയ ഒരു കലത്തിൽ വെച്ച്‌ ചൂടാക്കിയാലോ?. പൊങ്ങിയ പാലിനു തൂവി പോകാതെ വഴിയില്ല (വീണ്ടും പാവം പാൽ). അങ്ങനെ ചുമ്മാ തൂവി പോയാലോ? (വിടില്ല നമ്മൾ). കിഴക്കോട്ട്‌ തന്നെ തൂവി പോകണം!. അതിനു എന്തു ചെയ്യണം?. സിമ്പിളല്ലേ? നമ്മളോടാ കളി?. കിഴക്ക്‌ ദിക്കിലേക്ക്‌ കലം അൽപ്പം താഴ്ത്തി വെച്ചാൽ മതി!.

ഓ! പറയാൻ വിട്ടു!. ഒരു വീടു പാലുകാച്ചലിന്റെ ഫോട്ടോയാണ്‌ കണ്ടത്‌!

ആദ്യം മനസ്സിൽ ഉയർന്ന ചോദ്യമിതാതായിരുന്നു.
"ആരേ തോൽപ്പിക്കാനാ?!"

ആത്മവിശ്വാസം കുറയുമ്പോൾ, 'ചില പ്രത്യേക' വിശ്വാസങ്ങൾ ഉണ്ടാകും. വിശ്വാസം കൂടുമ്പോൾ അന്ധവിശ്വാസമായി..അന്ധവിശ്വാസം കൂടുമ്പോൾ..

തട്ടത്തിൽ മറയത്ത്‌ സിനിമയിൽ പറയുമ്പോലെ.. "പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റൂല്ല"

ഇനി നാളെ..

Wednesday 18 September 2013

അപരിചിതർ

ഇന്നു ക്യാമറ കണ്ടപ്പോൾ ഒരു പഴയ സംഭവം ഓർത്തു. ബാംഗ്ലൂരിൽ വെച്ച്‌ നടന്നത്‌. അവിടെ ഒരു കമ്പനിയിൽ ജോലിയിൽ ചേർന്നതേയുണ്ടായിരുന്നുള്ളൂ. എന്റെ കസിന്റെ കൂടെ ബൈക്കിൽ ഒരു ശനിയാഴ്ച്ച ദിവസം നഗരപ്രദക്ഷിണം നടത്തി വരുന്ന വഴിയായിരുന്നു. കൈയിൽ കൊഡാക്ക്‌ ക്യാമറയുണ്ട്‌ (ഡിജിറ്റൽ അല്ല. അന്നു ഡിജിറ്റൽ വിപ്ലവം തുടങ്ങിയിട്ടെ ഉണ്ടയിരുന്നുള്ളൂ). ഇടയ്ക്ക്‌ വീട്ടിലേക്ക്‌ ഫോൺ വിളിക്കാൻ ഒരു ബൂത്തിൽ കയറി. പൈസ കൊടുത്ത്‌ തിരിച്ച്‌ പോകുമ്പോഴാണറിഞ്ഞത്‌ - ക്യാമറ കൈയ്യിലില്ല!. അതു ഫോൺ വിളിക്കാൻ കയറിയ ഇടത്ത്‌ വെച്ച്‌ മറന്നു പോയിരുന്നു. തിരിച്ച്‌ ബൈക്കിൽ ചെന്നു ബൂത്തിനകത്ത്‌ നോക്കി. ശൂന്യം. ശരിക്കും വല്ലാണ്ട്‌ വിഷമിച്ചു. എടുത്ത ഫോട്ടോകൾ പോയെന്ന വിഷമമല്ലായിരുന്നു - എന്റെ ആദ്യത്തെ ശമ്പളത്തിൽ വാങ്ങിച്ച ക്യാമറയായിരുന്നു അത്‌. (ആദ്യത്തെ ശമ്പളം ക്യാമറ വാങ്ങിക്കാൻ ചിലവാക്കിയ എത്ര പേരുണ്ടെന്നറിയില്ല). മാത്രവുമല്ല, ആ ക്യാമറയുമായി എന്തോ ഒരു ബന്ധം ഉള്ളതു പോലെയും എനിക്ക്‌ തോന്നിയിരുന്നു.

ഞാൻ കടയിൽ കയറി ഉടമസ്ഥനോട്‌ ഒരു കറുത്ത ക്യാമറ ബാഗിൽ വെച്ച ക്യാമറ കണ്ടോ എന്നു ചോദിച്ചു. അതിന്റെ മോഡൽ നമ്പറും മറ്റും പറഞ്ഞു. അപ്പോഴേക്കും ഞാൻ ചെറുതായി വിയർത്തു തുടങ്ങിയിരുന്നു. അയാൾ ചില ചോദ്യങ്ങൾ ചോദിച്ചെന്നാണോർമ്മ. അതിനു ശേഷം ഒരു വലിപ്പിൽ നിന്നും ക്യാമറ എടുത്തു തന്നു!. എന്നിട്ടൊരു കാര്യം പറഞ്ഞു. തമിഴും ഇംഗ്ലീഷും കലർത്തിയാണത്‌ പറഞ്ഞതെന്നാണോർമ്മ.
'സത്യമായ പൈസ കൊണ്ട്‌ വാങ്ങിയത്‌ ഒരിക്കലും നഷ്ടപ്പെടില്ല. അതു നിങ്ങളുടെ അടുത്ത്‌ തിരിച്ചു വരും'.

എന്തെങ്കിലും കളഞ്ഞു പോകുമ്പോൾ, അതു തിരിച്ചു കിട്ടുമ്പോഴൊക്കെ ഞാനിതോർക്കും. ചില സമയങ്ങളിൽ അപരിചിതർ പറയുന്ന കാര്യങ്ങൾ വർഷങ്ങൾ കഴിഞ്ഞാലും ഓർമ്മയിൽ കൊത്തി വെച്ചത്‌ പോലെ നിലനിൽക്കും.

ആ വ്യക്തിയുടെ മുഖമെനിക്കോർത്തെടുക്കാൻ കഴിയുന്നില്ല. പക്ഷെ ആ വാക്കുകൾ ഇന്നും നല്ല പോലെ മനസ്സിലുണ്ട്‌. ഇതു പോലെ അപരിചിതരായ പലരുടെയും ഉപദേശങ്ങൾ..വാക്കുകൾ..

ചിലപ്പോൾ തോന്നും, പലരും പലതും പറഞ്ഞു തരാനായി, ഒരു നിമിത്തം പോലെ ജീവിതത്തിന്റെ വഴിയിൽ പലയിടങ്ങളിലായി നമ്മെ കാത്തു നിൽക്കുകയാണെന്ന്. നമ്മൾ അവരുടെ വാക്കുകൾക്കായി കാതോർക്കുകയെ വേണ്ടൂ..

ഇനി നാളെ..

Tuesday 17 September 2013

ഉപ്പും മധുരവും

ഇവിടുള്ളവർ ചെയ്യുന്ന ഒരു കാര്യമുണ്ട്‌. ഏതു മധുരപലഹാരം ഉണ്ടാക്കുമ്പോഴും അതിൽ ഒരു നുള്ള്‌ ഉപ്പ്‌ ചേർക്കും! എന്നു വെച്ചാൽ, ഒരു നുള്ളു മാത്രം. ഒരേയൊരു നുള്ള്‌. നമ്മുടെ നാട്ടിലെ അമ്മമാർക്കും ഈ സൂത്രമറിയാമെന്നു തോന്നുന്നു (ഉപ്പു ചേർക്കുന്നത്‌ നേരിട്ട്‌ കണ്ടിട്ടില്ല. ചിലർ പറഞ്ഞു കേട്ടിട്ടുണ്ട്‌). നാരങ്ങാ വെള്ളത്തിൽ പഞ്ചസാരയിട്ടിളക്കുന്നതിനൊപ്പം ഒരു നുള്ളു ഉപ്പു കൂടി ചേർക്കുമ്പോൾ അതിന്റെ സ്വാദ്‌ വർദ്ധിക്കുന്നത്‌ ശ്രദ്ധിച്ചിട്ടുണ്ട്‌. എന്റെ നാട്ടിൽ 'ബോഞ്ചി' എന്നാണ്‌ പറയുക. അതാണ്‌ നാരങ്ങാ വെള്ളത്തിനു ഏറ്റവും യോജിച്ച്‌ പേര്‌ എന്നു തോന്നിയിട്ടുണ്ട്‌. എത്ര സുന്ദരമായ പേര്‌!. ആ പേരിട്ടയാൾക്ക്‌ എന്റെ വകയും അഭിനന്ദനങ്ങൾ!

ഓ! പറയാൻ വന്നതു മറന്നു! (എന്നെ കൊണ്ട്‌ ഞാൻ തോറ്റു!).
ഈ ഉപ്പു ചേർക്കലിനു കാരണമന്വേഷിച്ചപ്പോൾ കിട്ടിയ 'കിവി' മറുപടി ഇതായിരുന്നു:
"മധുരത്തിന്റെ മധുരം പൂർണ്ണമാവണമെങ്കിൽ അതിലൽപ്പം ഉപ്പ്‌ ചേർക്കണം!"

എന്റെ ചിന്ത അതിൽ നിന്നും നേരെ ഉരുണ്ട്‌ പോയത്‌ മറ്റൊരു കാര്യത്തിലാണ്‌. മധുരത്തിനു പൂർണ്ണത വരും പോലെയല്ലേ പുരുഷനു സ്ത്രീയും?. ഏതൊരു പുരുഷനും പൂർണ്ണനായി തീരണമെങ്കിൽ സ്ത്രീ കൂടിയെ തീരു?. ഈ പൂർണ്ണതയെ അല്ലേ മാമുനികൾ 'ശിവശക്തി' എന്നു വിളിച്ചത്‌? ആയിരിക്കാം..

ഇത്രയുമായപ്പോൾ എന്റെ ചിന്തകൾ നേരെ എതിർ ദിശയിലേക്ക്‌ ഉരുളാൻ തുടങ്ങി.
അപ്പോൾ ഉപ്പിന്റെ കാര്യമോ?

ഉപ്പിന്റെ കൂടെ അൽപ്പം മധുരം ചേർത്താൽ നന്നാവാറില്ല. അതെന്താ?.
ഇതാ കാരണം!
ഉപ്പ്‌ സ്വയം പൂർണ്ണമാണ്‌!.
അതു പോലെയല്ലേ ശക്തിയും?.
അതു പോലെയല്ലേ സ്ത്രീയും?.

ഒരു നുള്ള്‌ ഉപ്പിൽ നിന്ന് ഇവിടം വരെയെത്തി. ഞാൻ കൂടുതൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.. ;)

പക്ഷെ മറ്റൊരു സത്യമുണ്ട്‌..ഏതൊരു സ്ത്രീയും പൂർണ്ണയാവുന്നത്‌ അമ്മയാകുമ്പോഴാണ്‌. ഒരു പക്ഷെ ആ ഒരു കാര്യത്തിൽ മാത്രമാവും പുരുഷനു എന്തെങ്കിലും അവകാശപ്പെടാൻ കഴിയുക!

ഇനി ചിന്തകൾക്ക്‌ അൽപ്പം വിശ്രമം..

ഇനി നാളെ..
അതു വരെ നിങ്ങൾ ജീവിതത്തിലെ ഉപ്പും മധുരവും എന്തൊക്കെ, ഏതൊക്കെ എന്നു കണ്ടുപിടിക്കൂ!

Monday 16 September 2013

പിന്നിലേക്ക്‌..

ഇന്നു തിരുവോണം. ഓർമ്മകളുടെ ഏടുകൾ മറിച്ചു നോക്കി ഞാനിരുന്നു. കഴിഞ്ഞ വർഷത്തെ ഓണം, അതിനും മുൻപത്തേത്‌, അതിനും മുൻപത്തേത്‌. അങ്ങനെ അങ്ങനെ പിന്നോട്ടൊരു സഞ്ചാരം.

ഓർക്കാൻ കഴിയാവുന്നിടത്തോളം ഓർത്തെടുത്തു. വായിച്ചു മറന്ന ഒരു പുസ്തകത്തിന്റെ താളുകൾ മറിച്ച്‌ മറിച്ച്‌ മുൻപു കണ്ട ചിത്രങ്ങളിലൂടെ കണ്ണോടിക്കുന്ന ഒരു സുഖം.

അങ്ങനെ ഞാൻ എനിക്കേറ്റവും ഇഷ്ടപ്പെട്ട താളിലെത്തി.
അമ്മയുടെയും അച്ഛന്റേയും നടുവിലിരുന്ന്, ഇലയിൽ ആദ്യത്തെ ഓണസദ്യ ഉണ്ണുന്ന ഒരു കൊച്ചു കുഞ്ഞിന്റെ ചിത്രമുള്ള ആ ഒരു പഴയ താൾ. ഒരിക്കൽ ഞാൻ അങ്ങനെ ആയിരുന്നിരിക്കണം. സ്നേഹത്തിന്റെ നടുവിലിരുന്ന് സ്നേഹം കൊണ്ട്‌ ഒരു സദ്യ..ഓർമ്മകൾക്ക്‌ മധുരമുണ്ടെന്നു ഞാൻ വിശ്വസിക്കുന്നു..

നിങ്ങളും പഴയ താളുകൾ കാണാൻ മറിച്ചു നോക്കു..

ഇനി നാളെ..

Sunday 15 September 2013

നമ്മൾ

ഇന്നു മെയിൽബോക്സിൽ വന്നു വീണ ഒരു ഇ മൈയിൽ സന്ദേശത്തിൽ നിന്നും.

"വിദേശികൾ ഇവിടെ വന്നു. അവർ സ്കൂളുകൾ സ്ഥാപിച്ചു.
ഇന്ത്യാക്കാർ വിദേശത്ത്‌ പോകുന്നു. അവിടെ കോടികൾ മുടക്കി ദേവാലയങ്ങൾ പണിയുന്നു."

അതെന്താ നമ്മൾ അങ്ങനെ?.
ചിന്തിച്ചു നോക്കാവുന്ന വിഷയമാണ്‌.

ചിന്തിച്ചു നോക്കി.
ഇന്നും കോടികൾ മുടക്കി ദേവാലയങ്ങൾ പണിയാൻ നമ്മൾക്ക്‌ മടിയില്ല.
എന്നാൽ എത്ര സ്കൂളുകൾ, പബ്ലിക്‌ ടോയ്‌ലറ്റുകൾ?, വായനശാലകൾ?.

ചിലപ്പോൾ നടക്കുന്നുണ്ടാവും.
എവിടെയെങ്കിലും ഒറ്റയാൾപട്ടാളം പോലെ ചിലർ..


Saturday 14 September 2013

ചെറിയ ചെറിയ ആഘോഷങ്ങൾ

ഇവിടെയുള്ള മലയാളി സമാജത്തിന്റെ ഓണാഘോഷപരിപാടികളിൽ പങ്കെടുക്കാനുള്ള ഭാഗ്യമുണ്ടായി (ആഘോഷങ്ങളിൽ പങ്കെടുക്കാൻ കഴിയുന്നത്‌ ഒരു ഭാഗ്യം തന്നെ). ആഘോഷങ്ങൾ, ആൾക്കൂട്ടം, വേർതിരിച്ചെടുക്കാനാവാത്ത സംസാരശകലങ്ങൾ, കുട്ടികളുടെ കളികൾ, കലപിലകൾ. ഇതൊക്കെ എനിക്കിഷ്ടമാണ്‌ മറ്റു പലരേയും പോലെ.

ഒരു ബഹളവുമില്ലാതിരുന്നെങ്കിൽ നമ്മുടെ ലോകം എത്ര് വിരസമായെനെ!. ഒരർത്ഥവുമില്ലാത്ത ശബ്ദങ്ങൾ ..അതു പോലുമില്ലാതിരുന്നാൽ ചിലപ്പോൾ ഭ്രാന്ത്‌ പിടിച്ചു പോയേനെ!. ഒരു നിമിഷം കേൾവിശക്തിയില്ലാത്തവരെ ഓർത്തു. അവരുടെ നൈരാശ്യത്തിന്റെ അളവ്‌ - അതു എത്രയായിരിക്കും? എത്ര ഭീകരമായിരിക്കും അവസ്ഥ?. ഇംഗ്ലീഷിൽ ഒരു പ്രയോഗമുണ്ട്‌ 'take it for granted'. അതിനേക്കുറിച്ച്‌ പറയണോ?

അല്ലെങ്കിലും ഭാഗ്യവാന്മാർക്ക്‌ ഭാഗ്യത്തെക്കുറിച്ചെന്തറിയാം?

ഏകാന്തത സഹിക്കാനാവാതെ ആത്മഹത്യ ചെയ്തവരുടെ കഥകൾ കേട്ടിട്ടുണ്ട്‌. ശരിക്കും അവർ സ്വന്തം ശരീരം സ്വയം നശിപ്പിച്ചു എന്നേയുള്ളൂ. പക്ഷെ അതിനുമെത്രയോ മു ൻപെ അവർ ശരിക്കും മരിച്ചു പോയിട്ടുണ്ടാവും.

മതങ്ങൾ കൊണ്ട്‌ ഒരു ഗുണമേയുണ്ടായിട്ടുള്ളൂ - ആഘോഷങ്ങൾ!
ആഘോഷങ്ങൾ ഒരു പക്ഷെ ജീവിതത്തിലെ വൈഷമ്യങ്ങൾ, ദുഃഖങ്ങൾ എന്നിവയ്ക്കൊക്കെ മറപിടിക്കുന്നുണ്ടാവും. ചില നിമിഷങ്ങളെങ്കിലും. രാജസ്ഥാനിലെ സ്ത്രീകളുടെ വേഷത്തിനെ കുറിച്ച്‌ മുൻപെവിടെയോ ഒരു പുസ്തകത്തിൽ വായിച്ചതോർക്കുന്നു. കിലോമീറ്ററുകളോളം..മണികൂറുകളോളം വെയിലത്ത്‌ നടന്നാണവർ വെള്ളം ശേഖരിക്കുന്നത്‌ (ഇപ്പോഴത്തെ സ്ഥിതിയറിയില്ല). പൊടിക്കാറ്റ്‌ വീശുന്ന മരുഭൂമി പോലുള്ള, പച്ചപ്പില്ലാത്ത ഭൂമി. അവിടെ ഇല്ലാത്തത്‌ നിറങ്ങളാണ്‌. അവരുടെ ജീവിതം നിറം മങ്ങിയ ഭൂമി പോലെയാണ്‌. പക്ഷെ അവരുടെ വസ്ത്രങ്ങൾ - അവയിലില്ലാത്ത നിറങ്ങളില്ല!. അവർ നിറമുള്ള വസ്ത്രങ്ങളണിഞ്ഞ്‌ ജീവിതം നിറമുള്ളതാക്കുന്നു!. ഇതു ചിലപ്പോൾ ഇതെഴുതിയ ആളുടെ ഒരു വീക്ഷണമായിരിക്കാം. പക്ഷെ മനുഷ്യൻ ജീവിതത്തിനു നിറം പിടിപ്പിക്കാൻ എന്തൊക്കെ ചെയ്യുന്നു എന്നു ഈ ഒരു ചെറു വിവരണത്തിലൂടെ നമുക്ക്‌ ആ എഴുത്തുകാരൻ മനസ്സിലാക്കി തരുന്നുണ്ട്‌..

ഒന്നാലോചിക്കുക..നിങ്ങളുടെ ജീവിതം വർണ്ണം നിറഞ്ഞതാണോ?. നിങ്ങൾ അതു വർണ്ണം പകരാൻ വേണ്ടത്‌ ചെയ്യുന്നുണ്ടോ?..ഇല്ലെങ്കിൽ ചെയ്യുക..അല്ലാത്ത പക്ഷം നിങ്ങൾ അറിയാതെ തന്നെ നൈരാശ്യത്തിന്റെ പാതയിലൂടെ നീങ്ങി തുടങ്ങിയിരിക്കുന്നു എന്നനുമാനിക്കാം..

കൂടുതൽ എഴുതുന്നതിനേക്കാൾ കുറച്ചെഴുതി കൂടുതൽ ചിന്തിക്കാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുന്നതല്ലേ നല്ലത്‌? ;)

Colours of life !!

ഇനി നാളെ..

Friday 13 September 2013

വിധി

ഇന്നു ഒരു സുപ്രീം കോടതി വിധി വായിച്ച്‌, കേട്ട്‌ പ്രാന്തായിരിക്കുവാണ്‌. പ്രതീക്ഷിച്ച വിധിയാണെങ്കിലും കൂടുതൽ അതേക്കുറിച്ച്‌ ആലോചിച്ചപ്പോൾ..

ദളിത്‌ സ്ത്രീകൾ, ഗ്രാമങ്ങളിൽ നടക്കുന്ന പീഡനങ്ങൾ, ആദിവാസി പെൺകുട്ടികൾ, ഇടത്തരം കുടുംബങ്ങളിലെ പെൺകുട്ടികൾ. അവരും സ്ത്രീ ജന്മങ്ങൾ തന്നെയല്ലേ?. മനുഷ്യ ശരീരങ്ങൾ തന്നെയല്ലേ?. അവർക്കുള്ളതും മനുഷ്യമനസ്സല്ലേ?. അവർക്കും മാതാപിതാക്കളില്ലേ?..

കുറഞ്ഞപക്ഷം അവരുടെ ജീവനും മറ്റുള്ളവരുടെ ജീവനും.. ഒരേ ഊർജ്ജമല്ലേ?.

ചിലപ്പോൾ ഇതൊരു മാറ്റമായിരിക്കും..സ്വാതന്ത്ര്യം കിട്ടിയിട്ട്‌ 40/41 വർഷമല്ലേ ആയുള്ളൂ..സമയമുണ്ട്‌..

മുന്നറിയിപ്പ്‌: ഒരേ കാര്യത്തിനെ കുറിച്ച്‌ തുടർച്ചയായി ചിന്തിച്ചു കൊണ്ടേയിരുന്നാൽ തലവേദനയുണ്ടാവും..

ഇനി നാളെ..

Thursday 12 September 2013

R U OK?

നമ്മൾ പലപ്പോഴും കേട്ടിട്ടുള്ള ഒരു ചോദ്യം. ആർക്കെങ്കിലും എന്തെങ്കിലും അപകടം അല്ലെങ്കിൽ മനപ്രയാസം ഉണ്ടാകുമ്പോൾ പലപ്പോഴും അടുത്തുള്ളവർ (വേണ്ടപ്പെട്ടവരോ, സുഹൃത്തുക്കളൊ ചിലപ്പോൾ അപരിചിതരോ) ചോദിക്കുന്ന ഒരു സാധാരണ ചോദ്യം. ഇതു വായിക്കുന്ന ചിലർ ചിലപ്പോൾ ഈ ചോദ്യം കേട്ടിട്ടുണ്ടാവും (ഇംഗ്ലീഷിൽ തന്നെ ആവണമെന്നില്ല. അവരവരുടെ സ്വന്തം ഭാഷയിൽ).

എന്നാൽ R U OK? day എന്നൊരു ദിവസം ഉള്ള കാര്യം എത്ര പേർക്കറിയാം എന്നത്‌ സംശയമാണ്‌. ഇന്നു - സെപ്തംബർ പന്ത്രണ്ട്‌ R U OK? day ദേശീയ ദിനമായി ചില രാജ്യങ്ങൾ ആചരിക്കുന്നു (ആചരിക്കുന്നു എന്ന വാക്ക്‌ എത്രത്തോളം ഉചിതമെന്ന് സംശയമുണ്ട്‌). ന്യൂസീലാന്റിലും, ആസ്ത്രേലിയയിലും  ഈ ദിവസം പ്രധാനപ്പെട്ട ദിവസമാണ്‌. അമ്മയ്ക്കൊരു ദിവസം, അച്ഛനൊരു ദിവസം, പ്രണയിക്കാനൊരു ദിവസം, ഗുരുക്കന്മാരെ ഓർക്കാൻ ഒരു ദിവസം..എത്ര എത്ര ദിവസങ്ങൾ..ഇതൊക്കെ കേൾക്കുമ്പോൾ ശരിക്കും അവരെ അപമാനിക്കാൻ വേണ്ടി ദിവസങ്ങൾക്ക്‌ പേരിട്ടത്‌ പോലെയുണ്ടല്ലോ എന്നോർക്കും. അമ്മയെ ഓർക്കാൻ പ്രത്യേക ദിവസമോ?!. പ്രണയിക്കുന്നവർക്കായി ഒരു ദിവസമോ? പ്രണയിക്കുന്നവർ 24 മണിക്കൂറും പ്രണയിച്ചു കൊണ്ടെയിരിക്കും! അതിനു പ്രത്യേക ദിവസമോ സമയമോ വേണോ?! എന്നാൽ ഇതിനേക്കാളൊക്കെ പ്രാധാന്യം അർഹിക്കുന്ന ഒരു ദിവസമാണ്‌ R U OK day. മനസ്സിന്റെ വേദന ശരീരത്തിന്റെ വേദനയേക്കാൾ എത്രയോ ഭീകരമാണ്‌. അങ്ങനെ വേദന തിന്നുന്നവർ ഒരു ഇടറിയ നിമിഷത്തിൽ ആത്മഹത്യ ചെയ്യുവാനുള്ള സാധ്യത വളരെ കൂടുതലാണ്‌. അങ്ങനെ ആത്മഹത്യ ചെയ്യുവാൻ തീരുമാനമെടുത്തവർ ചുറ്റിലുമുള്ളവർക്ക്‌ താൻ സ്വയം ഇല്ലാതാക്കുവാൻ തീരുമാനിച്ചിരിക്കുന്നു എന്ന കാര്യം ചില സൂചനകളിലൂടെ കൊടുക്കാറുമുണ്ട്‌.

R U OK? day അവർക്കായിട്ടുള്ളതാണ്‌.

സന്തോഷം പങ്കു വെയ്ക്കുന്നതു പോലെ ദുഃഖവും പങ്കുവെയ്ക്കറില്ല പലരും. പക്ഷെ അവരുടെ ചലനങ്ങളിൽ, മുഖഭാവങ്ങളിൽ, ശബ്ദത്തിൽ, ദുഃഖത്തിന്റെ നേരിയ നിറം പടർന്നിട്ടുണ്ടാവും. അതു അവർ എത്ര തന്നെ മറച്ചു വെയ്ക്കാൻ ശ്രമിച്ചാലും അവരറിയാതെ പുറത്തേക്ക്‌ വളരെ നേർത്ത അളവിൽ പ്രസരിച്ചു കൊണ്ടിരിക്കും.

ഇന്നു ഓഫീസിൽ R U OK day യെ കുറിച്ച്‌ ഒരു പ്രത്യേക മീറ്റിംഗ്‌ ഉണ്ടായിരുന്നു. ഒരു പ്രസന്റേഷൻ, ചില വീഡിയോകൾ, ചില ഹെൽപ്‌ ലൈൻ നമ്പറുകൾ..

നിങ്ങളുടെ ഉറ്റവരുടെ പെരുമാറ്റത്തിൽ, ഇടപെടലുകളിൽ മാറ്റങ്ങൾ കണ്ടാൽ ചോദിക്കാൻ മടിക്കേണ്ട. അവർ ആത്മഹത്യ ചെയ്യാൻ ഒരുമ്പെട്ട്‌ നടക്കുന്നവരാകില്ല പക്ഷെ അവരുടെ മനസ്സിന്റെ വിഷമം അൽപ്പമൊന്ന് അലിയിച്ച്‌ കൊടുക്കാൻ നിങ്ങൾ നിങ്ങളുടെ സമയം ചിലവിടുക. അവരുടെ പ്രശ്നങ്ങൾക്ക്‌ പരിഹാരം നിർദ്ദേശിക്കാൻ നിങ്ങൾക്കായില്ലെന്നു വരാം. പക്ഷെ അവരെ മുറിപ്പെടുത്തുന്ന, വലിച്ചു മുറുക്കുന്ന കെട്ടുകളെ ഒന്നയച്ചു വിടാൻ നിങ്ങളുടെ ഒരു തലോടലോ, സ്നേഹം നിറഞ്ഞ വാക്കുകൾക്കൊ കഴിയും. അത്‌ എത്ര മാത്രം ഊർജ്ജമാണവർക്ക്‌ പകരുക എന്ന് നിങ്ങൾക്ക്‌ ഊഹിക്കാൻ കൂടി കഴിയില്ല.

ഇവിടെ പലതരം ഹെൽപ്‌ ലൈൻ നമ്പറുകൾ ഉണ്ട്‌. ജോലിയിൽ സമ്മർദ്ദം അനുഭവിക്കുന്നവർക്ക്‌ വിളിക്കാൻ ഒരു നമ്പർ, കുട്ടികൾക്ക്‌ മാത്രം വിളിക്കുവാൻ ഒരു നമ്പർ, വീട്ടു പ്രശ്നങ്ങൾ കൊണ്ട്‌ മനോ വിഷമം അനുഭവിക്കുന്നവർക്ക്‌ ഒരു നമ്പർ..അങ്ങനെയങ്ങനെ.. ചിലപ്പോൾ ഒരു സുഹൃത്തിനോട്‌ പറയാൻ മടിക്കുന്നവർ, ഫോണിലൂടെ അപരിചിതനായ ഒരാളോട്‌ തന്റെ ദുഃഖമെല്ലാം പറയാൻ തയ്യാറായെന്നു വരും. കേൾക്കാൻ ഒരു കാത്‌ - അതാവണം അവരെല്ലാം ആഗ്രഹിക്കുന്നത്‌.

കേരളത്തിൽ എത്രയോ പേർ ദിവസവും ആത്മഹത്യ ചെയ്യുന്നുണ്ട്‌. അവരിൽ ചിലരെയെങ്കിലും ജീവിതത്തിലേക്ക്‌ തിരിച്ചു കൊണ്ട്‌ വരുവാൻ കഴിയുമായിരുന്നിരിക്കണം ഒരു പക്ഷെ അവരുടെ വാക്കുകൾക്ക്‌ ആരെങ്കിലും കാത്‌ കൊടുത്തിരുന്നെങ്കിൽ. ഒരാൾ നിന്ന നിൽപ്പിൽ അപ്രത്യക്ഷമാകുമ്പോൾ ഉണ്ടാവുന്ന ശൂന്യത അടയ്ക്കുവാൻ അയാളുടെ ഉറ്റവർക്ക്‌ ഉടൻ കഴിയണമെന്നില്ല. ചിലപ്പോൾ അതൊരു തീരാ ദുഃഖമാകാനും മതി.

അപ്പോൾ മടി കൂടാതെ ചോദിക്കുക - R  U OK?. ആർക്കും അധികം സമയമൊന്നും ആയുസ്സിന്റെ പുസ്തകത്തിൽ എഴുതിയിട്ടുണ്ടാവില്ല..

ഇനി നാളെ..
കൂടുതൽ വിവരങ്ങൾക്ക്‌ : https://www.ruokday.com/

Wednesday 11 September 2013

ഒരു വെളുത്ത കടലാസ്‌

ഇന്നു നിന്നു തിരിയാനാകാത്ത വിധം പണിയായിരുന്നു. (സോഫ്റ്റ്‌വെയർ ജോലിയും, കുഴിവെട്ടും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ല എന്നു ചിലപ്പോഴൊക്കെ തോന്നാറുണ്ട്‌).

മിക്കപ്പോഴും എഴുതാൻ ഇരിക്കും വരെ എന്താ എഴുതാൻ പോകുന്നതെന്ന് ഒരു പിടിയും ഉണ്ടാവില്ല. എന്നാലെഴുതി തുടങ്ങുമ്പോൾ ഒരു മലവെള്ളപ്പാച്ചിലാണ്‌. ഇതേ അനുഭവം പലർക്കും ഉണ്ടായിട്ടുണ്ടാവും (ലോകത്തിൽ എല്ലാം ഒരു പ്രാവശ്യമെ ഉണ്ടാവുന്നുള്ളൂ. ശേഷമെല്ലാം ആവർത്തനമാണ്‌. അതു കൊണ്ട്‌ നേരത്തെ പറഞ്ഞ കാര്യവും എനിക്കു മുൻപെ പോയവർക്കും ഇപ്പോൾ എന്നോടൊപ്പം യാത്ര ചെയ്യുന്നവർക്കും സംഭവിക്കാനുള്ള സാധ്യത വളരെയധികമാണ്‌).

അങ്ങനെയാണ്‌ വീണ്ടും ചിന്തകളെ കുറിച്ച്‌ തന്നെ ചിന്തിക്കാൻ തുടങ്ങിയത്‌. എനിക്ക്‌ വളരെ ഇഷ്ടപ്പെട്ട വിഷയമാണ്‌ ചിന്തകളെ കുറിച്ചുള്ള ചിന്ത. ചിന്തകളെ കുറിച്ച്‌ ചിന്തിക്കാൻ തുടങ്ങുമ്പോഴാണ്‌ ഒരേ ചിന്ത തന്നെ എത്ര പ്രാവശ്യം നമ്മൾ ആവർത്തിച്ചു ചിന്തിക്കുന്നു എന്നൊക്കെ മനസ്സിലാവുന്നത്‌. ഒരു ചിന്തയുമില്ലാതെ എത്ര നേരമിരിക്കാം എന്ന് വിചാരിച്ചിട്ടുണ്ടോ?. അങ്ങനെ ഇരിക്കാൻ ശ്രമിക്കുമ്പോഴും ഒരു ചിന്ത ബാക്കിയാവും. അതു മറ്റൊന്നുമല്ല ഈ 'ഒരു ചിന്തയുമില്ലാതെ ഇരിക്കണം' എന്ന കാര്യത്തെക്കുറിച്ചുള്ള ചിന്ത തന്നെ! ആ ഒരു കാര്യത്തിലാവും നമ്മുടെ ശ്രദ്ധ മുഴുവനും!. ചിലയിടത്ത്‌ വായിച്ചിട്ടുണ്ട്‌.  മനസ്സ്‌ ഒരു വെളുത്ത കടലാസ്‌ പോലെയാക്കണം. അല്ലെങ്കിൽ മനസ്സിൽ കയറി വരുന്ന എല്ലാ ചിന്തകളേയും തുടരെ തുടരെ പുറത്താക്കി കൊണ്ടിരിക്കണം എന്നൊക്കെ. മറ്റൊന്നിനുമല്ല, മനസ്സിനു ഒരു വിശ്രമം കൊടുക്കാൻ വേണ്ടി തന്നെ.

മനസ്സ്‌ ശരിക്കും വിശ്രമിക്കാറുണ്ടോ?
ഹൃദയം ഒരോ പ്രാവശ്യം മിടിക്കുന്നതിനിടയിൽ ഒരു ചെറിയ സമയം (വളരെ ചെറിയ സമയം) വിശ്രമിക്കുന്നു എന്നു എവിടെയോ വായിച്ചിട്ടുണ്ട്‌. ജനിച്ച സമയം മുതൽ മരണം വരെ ആത്മാർത്ഥമായി പണി ചെയുന്ന ഒന്നേ ഒന്ന് - ഹൃദയം മാത്രം. ഒരു പക്ഷെ ജനിക്കുമ്പോൾ മുതൽ ഹൃദയത്തിനൊപ്പം ജോലി ചെയ്യുന്ന മറ്റൊരു 'സംഭവം' മനസ്സ്‌ ആയിരിക്കും. മനസ്സിനെ കുറിച്ചുള്ള പഠനം - അതു ശൈശവദശ പോലുമായിട്ടില്ലെന്ന് തോന്നുന്നു..

ഒരാളും മറ്റൊരാളെ പോലെ ചിന്തിക്കുന്നില്ല. ഒരാളുടെ ചിന്തകളുടെ pattern ആയിരിക്കില്ല മറ്റൊരാളുടേത്‌. വിരലടയാളം പോലെ, ഭാവിയിൽ, ചിന്തകളുടെ pattern പാസ്‌വേഡ്‌ ആയി ഉപയോഗിക്കാൻ കഴിയുമെന്നു തോന്നുന്നു.

ചിന്തകൾ വായിക്കാൻ കഴിയുക, ചിന്തകൾ സൂക്ഷിച്ചു വെയ്ക്കാൻ കഴിയുക, ചിന്തകൾ കൈമാറാൻ കഴിയുക, ചിന്തകൾ അയച്ചു കൊടുക്കാൻ കഴിയുക, ചിന്തകൾ വിൽക്കുക! ഇതൊക്കെ ഒരു വിദൂരഭാവിയിൽ സംഭവിക്കുമെന്നു വെറുതെ ചിന്തിച്ചു കൊണ്ട്‌ നിങ്ങളെ പോലെ ഞാനും..

എന്തായാലും ഒരു കാര്യം ശ്രമിച്ചു നോക്കു - മറ്റൊന്നുമല്ല, ഒന്നും ചിന്തിക്കാതെ ഒരു പത്തു മിനിറ്റ്‌ ഇരിക്കാൻ ;)

ഇനി നാളെ..

Tuesday 10 September 2013

വീണ്ടും വരികൾ

ഇന്നു 'വീണു' കിട്ടിയ വരികൾ.

കണ്ണീരുപ്പു കലർന്നൂ കടലിൽ..
കരഞ്ഞത്‌ കടലോ കരയോ?..
കണ്ണീർ വാർത്തത്‌ കാർമുകിലോ?
കരകാണാതലയും തിരമാലകളോ?
==============================
വാതിൽ പഴുതിലൂടൊഴുകി വരും
പാൽനിലവെ, വരുവാൻ വൈകിയതെന്തേ?
ഇവിടെ കാത്തിരിക്കുന്നൂ ഞാൻ,
നിന്നെ കാണാൻ കൊതിയോടെ..
==============================
ഓടി വിയർത്തൊരു സൂര്യനതാ,
കടലിൽ ചാടാനോടുന്നു.
==============================
താഴ്‌വരയിലൊരു നിലവിളിയുയർന്നു
കൂട്ടം തെറ്റിയ കുഞ്ഞാടാണോ?
==============================
കുളിപ്പിച്ചു, കുറിയിട്ടു, പിന്നെ മാലയും ചാർത്തി.
ഇനിയോ?
ഇനിയാണ്‌ ബലി..
==============================
താഴേക്ക്‌ വീഴും പഴുത്തില പറഞ്ഞു,
'വേഗം വരണേ, ഞാനൊറ്റയ്ക്കാവും!'
==============================
കരയുന്ന പെൻസിലത്രെ
ചിരിക്കുന്ന കഥയെഴുതിയത്‌
==============================
മഴവില്ല് കണ്ടു ഞാൻ തിരക്കി,
എവിടെ മാനത്തിൻ മാൻമിഴികൾ?
==============================
കടലു പോലഗാധമൊന്നു മാത്രം
അതൊരു പെണ്ണിൻ മനസ്സു മാത്രം..
==============================
മാനത്തുണ്ടൊരു പഞ്ഞിമരം
പഞ്ഞിമരത്തിൽ കായുണ്ടേ
കുഞ്ഞെ, നീയതു കണ്ടൊ വാനിൽ
പാറി നടക്കും പഞ്ഞിക്കൂട്ടം?
==============================
മൺവെട്ടി മുറിച്ചൊരു മണ്ണിര വീണ്ടും,
മണ്ണിൻ ഉള്ളിലുറങ്ങാൻ പോയി..
==============================
പിളർന്നു വീണൊരു നാളികേരം
വെറുതെ വെളുക്കെ ചിരിക്കുന്നുണ്ട്‌
==============================

ഇനി നാളെ..

Monday 9 September 2013

Osteopathy

ഇങ്ങനെ ഒരു വാക്ക്‌ നിങ്ങൾ കേട്ടിട്ടുണ്ടോ?. ചിലപ്പോൾ കേട്ടുകാണും. ചിലർ വായിച്ചിട്ടുണ്ടാകും. ഞാൻ ആദ്യമായാണ്‌ കേൾക്കുന്നത്‌. ഓഫീസിൽ പോകുന്ന വഴി ഒരു കെട്ടിടത്തിനു മുൻപിൽ എഴുതിവെച്ചിരിക്കുന്നു. താഴെ താഴെയായി മറ്റു ചില വാക്കുകളും. ഇതൊക്കെയാണവ.
Accupuncture, Massage, Naturopathy

അപ്പോൾ മനസ്സിലായി ഈ Osteopathy യും ഒരു ചികിത്സാസമ്പ്രദായമാണെന്ന്.
അതേക്കുറിച്ചറിയാൻ ഗൂഗിളിൽ നോക്കി.

മരുന്നു കൊടുക്കാതെ/ഉപയോഗിക്കാതെയുള്ള ഒരു ചികിത്സാസമ്പ്രദായമാണത്‌.
കൊച്ചു കുട്ടികൾക്കും, ഗർഭിണികൾക്കും വേണ്ടിയുള്ളതാണ്‌ (പ്രധാനമായും).
ചെറിയ ഉളുക്ക്‌, നടുവേദന അങ്ങനെ പലതിനും.
ചില ശരീരഭാഗങ്ങൾ നിവർത്തിയും മടക്കിയുമൊക്കെയാണ്‌ ചികിത്സ.
നാല്‌, ചില രാജ്യങ്ങളിൽ അഞ്ചു വർഷമാണ്‌ ഈ സമ്പ്രദായം പഠിച്ചെടുക്കാനുള്ള സമയം.
കൂട്ടത്തിൽ ഒരു കാര്യം പ്രത്യേകം പറയുന്നു. ശരീരത്തിനു ഒരു മാതിരി പെട്ട പ്രശ്നങ്ങളൊക്കേയും എങ്ങനെ കൈകാര്യം ചെയ്യണം എന്ന് നല്ലവണ്ണമറിയാം. അതു ശരീരത്തിനു തന്നെ വിട്ടുകൊടുത്താൽ മാത്രം മതി.
രോഗ ലക്ഷണങ്ങൾ പലതുമുണ്ടെങ്കിലും, എളുപ്പത്തിൽ തിരിച്ചറിയാൻ ഒരു വഴിയുണ്ട്‌.
നിങ്ങൾക്ക്‌ ശരിയായ ഉറക്കം കിട്ടുന്നില്ല എന്നുണ്ടോ? എങ്കിൽ നിങ്ങൾക്ക്‌ എന്തോ ഒരു പ്രശ്നമുണ്ട്‌!
ഉറക്കക്കുറവ്‌ കൂടി ഒരു രോഗലക്ഷണമാണ്‌. അതെനിക്ക്‌ ഒരു പുതിയ അറിവായിരുന്നു.
നല്ലവണ്ണം ഉറങ്ങിയാൽ, ശുദ്ധ ജലം നല്ല പോലെ കുടിച്ചാൽ, ശുദ്ധ വായു ശ്വസിച്ചാൽ ഒരു മാതിരി പെട്ട അസ്വസ്ഥതകൾ/രോഗങ്ങൾ മാറി കിട്ടുമെന്നു പറയുന്നു. ശരിയാവണം.

കൂടുതൽ വായിച്ചു. വായിച്ചു വായിച്ചു എവിടെയോക്കെയോ ചെന്നെത്തി (ഇന്റർനെറ്റ്‌ നമ്മൾ വിചാരിക്കുന്ന പോലെയല്ല..ഭീകരനാണ്‌..കൊടും ഭീകരൻ).

രാവിലെ എഴുന്നേൽക്കുമ്പോൾ 2 അല്ലെങ്കിൽ മൂന്ന് ഗ്ലാസ്‌ വെള്ളം കുടിക്കുക.
ഉറങ്ങാൻ പോകും മുൻപ്‌ 2 ഗ്ലാസ്സ്‌ വെള്ളം കുടിക്കുക..

ഇത്ര മാത്രം ചെയ്താൽ തന്നെ നമ്മുടെ ശരീരം ഉള്ളിൽ വൃത്തിയായിരിക്കും എന്നാണ്‌ പറയുന്നത്‌.
പുറമേ തിളങ്ങണ വസ്ത്രവും, അതിനു പുറത്ത്‌ സ്പ്രേയും പൂശി നടക്കുന്നവരെ പറ്റി പറഞ്ഞതാണൊ എന്നറിയില്ല.. പക്ഷെ സംഭവം ശരിയാവാനാണ്‌ വഴി.

കൂട്ടത്തിൽ ഒരു കാര്യം കൂടി ഓർത്തു..
ചിക്കൻ പ്രേമികൾക്കായി..
എന്തൊക്കെയോ ചേർത്ത തീറ്റ കഴിച്ചാണ്‌ കോഴിക്കുഞ്ഞുങ്ങൾ വളരുന്നത്‌ (ഇറച്ചി കോഴികൾ). കുറഞ്ഞ സമയം കൊണ്ട്‌ കൂടുതൽ വലുപ്പത്തിലുള്ള കോഴികളാണ്‌ ലക്ഷ്യം. ചെറിയ ലാഭം ഒന്നും പോരല്ലോ..
വൃത്തിയില്ലാത്ത ചുറ്റുപാടിലാണ്‌ വളരുന്നത്‌.
അതിനു ശേഷം ഹോർമോൺ കുത്തിവെയ്പ്പ്‌.
പിന്നെ തമിഴ്‌ നാട്ടിൽ നിന്നുള്ള വരവ്‌.
അതിനെ കൊല്ലുന്നതും പാകം ചെയ്യുന്നതും വൃത്തിഹീനമായ ചുറ്റുപാടിൽ.
ഉപയോഗിക്കുന്ന കറി മസാലയോ മായം കലർന്നതും.
മായം കലർന്ന, പലവട്ടം തിളപ്പിച്ച എണ്ണ.
വൃത്തിയില്ലാത്ത ഹോട്ടൽ ജീവനക്കാർ.
ഇതിന്റെ കൂടെ പറോട്ടയും..
എത്ര മനോഹരം!
(പഴക്കം ചെന്ന കോഴിയിറച്ചിയുടെ കഥ വേറെ).

ശരീരത്തിനു സ്വയം നന്നാക്കുന്നതിനുമില്ലേ ഒരതിര്‌!

ആദ്യം കൊഴുപ്പ്‌ അടിയട്ടെ, പിന്നെ ഹൃദയം നന്നാക്കിയെടുക്കാം..പക്ഷെ നാവിൽ നിമിഷ നേരം മാത്രം തങ്ങി നിൽക്കുന്ന രുചി.. അതു ഉപേക്ഷിക്കാൻ വയ്യ!.. ഹൃദയത്തിനേക്കാൾ നാവിനു പ്രാധാന്യം കൊടുക്കുമ്പോൾ സംഭവിക്കുന്നതാണ്‌.

നിന്ന നിൽപ്പിൽ ആളുകൾ വീണ്‌ മരിക്കുന്നു..
പെൺകുട്ടികൾ നന്നേ ചെറുപ്പത്തിൽ ഋതുമതികളാവുന്നു..
പുതിയ വാർത്തകളാണ്‌.
എവിടെയോ എന്തോ കുഴപ്പമുണ്ട്‌.
ഇനി പച്ചക്കറി കഴിക്കാമെന്നു വെച്ചാൽ അവിടെയും രാസവളം, മറ്റു മരുന്നടികൾ..അങ്ങനെ അങ്ങനെ..

വീട്ടിൽ കപ്പയും, ചേമ്പും, ചേനയും നട്ടു വളർത്തി അതു പുഴുങ്ങി കഴിക്കുന്ന ഒരു കാലം വരും..
സുവർണ്ണ കാലം ;)
നമ്മുടെ അടുത്ത തലമുറയുടെ ഒരു ഭാഗ്യമേ!

ഇനി നാളെ..

Sunday 8 September 2013

തേനീച്ചകൾ

തേൻ നുണയുമ്പോൾ തേനീച്ചകളെ ഓർക്കാറുണ്ടോ?..

ഇന്നു തേൻ രുചിച്ചപ്പോൾ ഓർത്തു..തേനീച്ചകളെ പോലുള്ള ചില മനുഷ്യരേയും.
തനിക്ക്‌ വേണ്ടിയല്ല തേൻ ശേഖരിക്കുന്നത്‌ എന്നു തേനീച്ചയ്ക്ക്‌ നല്ല ബോധ്യമുണ്ട്‌. എന്നിട്ടും ഒരു പൂവ്‌ പോലും വിടാതെ അതു ശേഖരിക്കുന്നു. അങ്ങനെ ചിലർ നമ്മുടെ കൂട്ടത്തിലുമില്ലേ?. ചില പ്രവാസികളെങ്കിലും..
മറ്റുള്ളവർക്ക്‌ വേണ്ടി തേൻ ശേഖരിക്കുന്നവർ..
അവരുടെ തേൻ രുചിക്കുന്നവർ അവരെ കുറിച്ച്‌ ഓർക്കുന്നുണ്ടാവുമോ?.

തേൻ രുചിക്കുമ്പോൾ നമുക്ക്‌ തേനീച്ചകളെ കുറിച്ചോർക്കാം..

ഇനി നാളെ..

ചില്ലു ജനാല

വളരെ ചെറിയ കാര്യമാണ്‌.
ഇന്നു രാവിലെ നടന്നത്‌.

ഇതാണത്‌.
ഓണമല്ലേ?. കൂടാതെ അവധി ദിവസവും. വീടു വൃത്തിയാക്കാൻ തീരുമാനിച്ചു. അടുക്കള ജനലിൽ കുറച്ച്‌ നാളായി എന്തോ ചെറിയ അഴുക്ക്‌ പറ്റി പിടിച്ചിരിക്കുന്നത്‌ എന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടായിരുന്നു. ചില്ലു ജനാലയാണ്‌. ഗ്ലാസ്സ്‌ ക്ലീനർ, തുണി എല്ലാം സംഘടിപ്പിച്ചു പണി തുടങ്ങി. വീടിനു പുറത്ത്‌ പോയി വൃത്തിയാക്കൽ തുടങ്ങി. വെളിച്ചം പ്രതിഫലിക്കുന്നത്‌ കാരണം അഴുക്ക്‌ ശരിക്ക്‌ കാണാൻ കഴിഞ്ഞില്ല. എങ്കിലും 'ആത്മാർത്ഥമായി' തന്നെ വൃത്തിയാക്കി. സംതൃപ്തിയോടെ അകത്ത്‌ വന്നു നോക്കിയപ്പോൾ ദാ, അഴുക്ക്‌ അതു പോലെ തന്നെയുണ്ട്‌!

വീണ്ടും വൃത്തിയാക്കൽ തുടങ്ങി. ഇത്തവണ അകത്തെ വശമാണ്‌. വൃത്തിയാക്കാൻ തുടങ്ങിയപ്പോഴാണ്‌ സംഭവം പിടികിട്ടിയത്‌.
അഴുക്ക്‌ പുറത്തല്ല അകത്താണ്‌!.
ഇത്രയും ദിവസം പുറത്തെന്നു ഞാൻ കരുതിയ അഴുക്ക്‌ അകത്ത്‌ തന്നെയായിരുന്നു!

മിന്നൽ പോലെ ഒരു ചിന്ത വന്നു വീണു.
ഇതു തന്നെയല്ലേ പലപ്പോഴും പലർക്കും (എനിക്കും) സംഭവിക്കുന്നത്‌ ?.
നമ്മൾ പലപ്പോഴും പുറത്തെ അഴുക്ക്‌ കളയാൻ ശ്രമിക്കുമ്പോഴും അറിയുന്നില്ല, ശരിക്കും അഴുക്ക്‌ അകത്താണെന്ന്.

ചിലപ്പോൾ ചെറിയ ചെറിയ സംഭവങ്ങളാവും വെള്ളിടി പോലെ വീണ്‌ ചില സത്യങ്ങൾ പറഞ്ഞു തരുന്നത്‌.

ഇനി നാളെ..

Saturday 7 September 2013

സ്വാഭാവികം അസ്വഭാവികം

ഇന്ന് കടയിൽ പോയി മടങ്ങും വഴി ഒരു കാഴ്ച്ച കണ്ടു. കാർ ട്രാഫിക്‌ സിഗ്നലിനായി കാത്ത്‌ കിടക്കുമ്പോഴാണത്‌ കണ്ടത്‌. ഒരാൾ ഫുട്പാത്തിൽ നൃത്തം ചെയ്യുന്നു. ഒരു തിരുത്തുണ്ട്‌..നൃത്തം എന്നു പറഞ്ഞാൽ നമ്മൾ കണ്ടു ശീലിച്ച നൃത്തമല്ല. കണ്ടു ശീലിച്ചതിനൊക്കെ ഒരു പേരുണ്ട്‌. അല്ലെങ്കിൽ ഏതെങ്കിലും ഒരു പേരിട്ട്‌ അതിനെ ഒരു സമ്പ്രദായമാക്കാനും നമുക്കറിയാം. കൈകാലുകൾ താളത്തിൽ ചലിപ്പിക്കുക, മുഖത്ത്‌ പലവിധ ഭാവങ്ങൾ വരുത്തുക, ഒരു പ്രത്യേക ക്രമത്തിൽ മുന്നോട്ടോ പിന്നോട്ടോ വശങ്ങളിലേക്കോ നീങ്ങിക്കൊണ്ടിരിക്കുക, കൂട്ടത്തിൽ സംഗീതവും വാദ്യോപകരങ്ങളുടെ അകമ്പടിയുമായാൽ സാധാരണക്കാർക്ക്‌ നൃത്തമായി. ഇതിലൊക്കെ ഉപരി, എന്തെങ്കിലും വികാരം  അല്ലെങ്കിൽ ഭാവം അതിൽ ഉൾപ്പെട്ടിരിക്കും എന്നും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്‌. അതു സന്തോഷമോ, സങ്കടമോ, ക്രോധമോ..അങ്ങനെ എന്തെങ്കിലും.

പറയാൻ വന്നതു വിട്ടു!. ഇവിടെ ഇയാൾ ചില പ്രത്യേക 'മുദ്രകൾ' കാണിക്കുന്നുണ്ട്‌. പ്രത്യക്ഷത്തിൽ ബോക്സിംഗ്‌ (മുഷ്ടിയുദ്ധം) എന്നു തോന്നും. മതിലിനപ്പുറത്ത്‌ നിന്നും തലനീട്ടി നിന്ന ചെടികളിലെ പൂക്കളുടെ പുറത്താണിദ്ദേഹത്തിന്റെ പ്രയോഗം എന്നു മാത്രം. ചുറ്റും നോക്കിയപ്പോൾ മനസ്സിലായി, ഈ കലാപ്രകടനം ഞാൻ മാത്രമല്ല മറ്റു വാഹങ്ങളിലിരിക്കുന്നവരും വീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന്. കലാകാരനു ഏകദേശം 60-65 (ചിലപ്പോൾ 70ഉം ആകാം) വയസ്സ്‌ പ്രായമുണ്ടാകണം. കമ്പിളി കൊണ്ടുള്ള ഒരു ജാക്കറ്റ്‌ ധരിച്ചിട്ടുണ്ട്‌. ചുവപ്പ്‌ നിറമുള്ള ഷർട്ട്‌ തെളിഞ്ഞു കാണാം. തലയിൽ കമ്പിളി തൊപ്പി. സാമാന്യം നല്ല താടിയുണ്ട്‌. തൊപ്പി കാരണം മുഖം വ്യക്തമായി കാണാൻ കഴിഞ്ഞില്ല. 'എന്തുവാ സംഭവം?' എന്നു നോക്കിയപ്പോൾ ചെവിയിൽ ഇയർ പ്ലഗ്ഗുകൾ തിരുകി വെച്ചിരിക്കുന്നത്‌ കണ്ടു. പുള്ളി പാട്ട്‌ കേട്ട്‌, നിയന്ത്രണം വിട്ട്‌ നൃത്തം ചെയ്യുകയാണ്‌. ചുറ്റുപാടും ആരൊക്കെയുണ്ട്‌, എന്തൊക്കെ സംഭവിക്കുന്നു എന്നൊന്നും അറിയുന്നതേയില്ല.

പുള്ളിക്ക്‌ മാനസികമായി എന്തോ തകരാറ്‌ സംഭവിച്ചിരിക്കുന്നു. ഇതാണാദ്യം തോന്നിയത്‌. തൊട്ടടുത്ത നിമിഷം അത്‌ സ്വയം തിരുത്തി. ഭൂരിപക്ഷത്തിനു അനുയോജ്യമല്ലെന്നോ, വിചിത്രമെന്നോ, സ്വാഭാവികമല്ലെന്നോ തോന്നുന്ന പ്രവൃത്തികളെ നമ്മൾ എത്ര വേഗമാണ്‌ മാനസിക രോഗമായി വിലയിരുത്തുന്നത്‌!. അയാൾക്ക്‌ സന്തോഷം തോന്നി. അയാളത്‌ പ്രകടിപ്പിച്ചു. അത്രയേ ഉണ്ടായിട്ടുണ്ടാവൂ. അതു കാരണം ആ വഴിപോകുന്നവർക്ക്‌ ഒരു ശല്ല്യവുമുണ്ടായില്ല. എന്നിട്ടും അയാളെ കുറിച്ച്‌ ഒരു നിമിഷം അങ്ങനെ ചിന്തിക്കാൻ എന്തു കൊണ്ട്‌ ഞാനിടയായി?. എന്റെ ആദ്യത്തെ വിചാരമായിരിക്കും അസ്വാഭാവികമായത്‌ എന്നു പോലും തോന്നി. ഒരു പക്ഷെ ഇതു വായിക്കുന്നവരിൽ ഭൂരിപക്ഷം പേർക്കും എനിക്ക്‌ തോന്നിയ പോലെ 'എന്തോ ഒരു സ്പെല്ലിംഗ്‌ മിസ്റ്റേക്ക്‌ ഇല്ലേ?' എന്നായിരിക്കും ആദ്യം തോന്നിയിട്ടുണ്ടാവുക.

സ്വാഭാവികവും അസ്വഭാവികവും തമ്മിലുള്ള അകലം അല്ലെങ്കിൽ അടുപ്പം..അതേക്കുറിച്ച്‌ നിങ്ങൾക്കും ചിന്തിക്കാം. ചിലപ്പോൾ ഇതു രണ്ടും വേർതിരിച്ചെടുക്കാൻ കഴിയാത്ത വിധം ഇഴപിരിഞ്ഞു കിടക്കുകയാവും..ജീവിതം പോലെ..

ഇനി നാളെ..

Friday 6 September 2013

വായന

പലപ്പോഴും കുഴപ്പിച്ചിട്ടുള്ള ഒരു കാര്യമാണ്‌ എങ്ങനെയാണ്‌ വായിക്കേണ്ടത്‌ എന്നത്‌. വളരെ ലളിതമെന്നു തോന്നുമെങ്കിലും, സംഗതി ഗൗരവമുള്ളതാണ്‌. പ്രത്യേകിച്ചും വിദേശ ഭാഷയിലുള്ള കൃതികൾ വായിക്കുമ്പോൾ. എഴുതാത്ത കാര്യങ്ങൾ കൂട്ടിച്ചേർത്ത്‌ വേണം ചിലത്‌ വായിക്കേണ്ടത്‌. എന്നാൽ ചിലതോ എഴുതിവെച്ചതു തന്നെ പലവട്ടം വായിക്കുകയും വേണം!.

ഒരേ ആൾ തന്നെയാണ്‌ വായിക്കുന്നത്‌. ഒരേയാൾ എഴുതിയത്‌ തന്നെയാണ്‌ വായിക്കുന്നത്‌. പക്ഷെ പലപ്പോഴായി വായിക്കുമ്പോൾ പല വായനയാണ്‌ നടക്കുന്നത്‌. എന്തുകൊണ്ടാണങ്ങനെ?. വായിക്കുമ്പോൾ (എന്തു ചെയ്യുമ്പോഴും) തലച്ചോറിൽ ചില രാസപ്രവർത്തനങ്ങൾ നടക്കുന്നു എന്നു പറയപ്പെടുന്നു. ചില സിഗ്നലുകൾ (ഇലക്ട്രിക്‌ സിഗ്നലുകൾ തന്നെ) അതിവേഗത്തിൽ സഞ്ചരിക്കുന്നു. വെറുതെ മനസ്സിലാക്കുക മാത്രമല്ല ചെയ്യപ്പെടുന്നത്‌. ചില രംഗങ്ങൾ, ചില രൂപങ്ങൾ, ചില ശബ്ദങ്ങൾ പോലും നമ്മൾ മനസ്സിൽ കാണുന്നുണ്ട്‌, കേൾക്കുന്നുണ്ട്‌. എഴുതി വെച്ചയാൾ മനസ്സിൽ കണ്ട പോലെയാവണമെന്നില്ല വായനക്കാരന്റെ മനസ്സിൽ തെളിയുക. എത്രത്തോളം തീവ്രത (കഥകളുടെ കാര്യത്തിൽ) വായനക്കാരിൽ ഉണ്ടാവുക എന്നത്‌ വായിക്കുന്നയാളുടെ മനോധർമ്മം, അയാൾ ജീവിച്ച ചുറ്റുപാട്‌, അയാളുടെ ദർശനങ്ങൾ, ചിന്തകൾ എന്നിവയും ആശ്രയിച്ചിരിക്കും എന്നു തോന്നുന്നു. പണക്കാരനായ ഒരുവൻ പാവപ്പെട്ട ഒരളുടെ ജീവിതം ചിത്രീകരിക്കുന്ന ഒരു കഥ വായിച്ചാൽ, അതിൽ എത്രത്തോളം മുഴുകാൻ കഴിയും എന്നു പറയാൻ പറ്റില്ല. ഈശ്വരവാദത്തെ എതിർക്കുന്ന ഒരാൾ ഈശ്വരമഹിമ വർണ്ണിക്കുന്നത്‌ വായിച്ചാൽ എന്താവും?. അത്‌ എത്രത്തോളം ആസ്വാദ്യമാകും എന്നു പറയാൻ കഴിയില്ല. മറ്റൊന്ന് - എഴുതുന്നയാൾ പറയാതെ ചിലത്‌ പറയാൻ ശ്രമിക്കുന്നുണ്ട്‌. ഗ്രാമത്തെക്കുറിച്ച്‌ ഒന്നോ രണ്ടോ വാചകത്തിൽ പറഞ്ഞാൽ, ഒരു ഗ്രാമത്തിൽ ജനിച്ചു വളർന്നയാൾക്ക്‌ അതെല്ലാം മുന്നിൽ കാണുന്നത്‌ പോലെ തോന്നാം. എന്നാൽ ഒരു വിദേശ രാജ്യത്ത്‌ ജനിച്ച്‌ വളർന്നയാൾക്ക്‌ ഗ്രാമത്തിന്റെ മുഴുവൻ സൗന്ദര്യവും അത്രയും കുറച്ച്‌ വരികളിൽ മനസ്സിലാക്കാൻ കഴിയുമോ എന്നു സംശയമുണ്ട്‌. അതു പോലെയാണ്‌ കഥാപാത്രങ്ങളെ കുറിച്ച്‌ പറയുമ്പോൾ (കഥകളിൽ). ഒരോ കഥാപാത്രത്തിനും ഒരു രൂപം വായനക്കാരൻ കൊടുക്കുന്നുണ്ട്‌. പുരുഷനായാലും, സ്ത്രീയായാലും, കുട്ടിയായാലും ആ കഥാപാത്രത്തിന്റെ ഉയരം, വണ്ണം, നടക്കുന്ന രീതി, ചിലപ്പോൾ വസ്ത്രധാരണം പോലും മനസ്സിൽ കാണുന്നുണ്ട്‌. ഇതേക്കുറിച്ചെല്ലാം ആലോചിക്കുമ്പോൾ വായന, കരുതുന്ന പോലെ വളരെ ലളിതമല്ലെന്നു തോന്നുന്നു. വായനയെ കുറിച്ച്‌ ധാരാളം പഠനങ്ങളും, ചർച്ചകളും, ഗവേഷണങ്ങളും, നിരീക്ഷണങ്ങളും നടന്നിട്ടുണ്ടാവാം (അതേക്കുറിച്ചും സമയം കണ്ടെത്തി വായിക്കണമെന്നുണ്ട്‌!).

ഈ വിഷയത്തെക്കുറിച്ച്‌ എന്റെ ചിന്തയിൽ കൂടി കടന്നു പോയത്‌ മുഴുവനും ഈ കുറിപ്പിൽ ഉൾപ്പെടുത്താൻ പോയാൽ സമയവും, അധ്വാനവും ഒരുപാട്‌ വേണ്ടി വരും..

ചുരുക്കത്തിൽ..
പൂർണ്ണമായ വായന എന്ന സത്യം ഒരിക്കലും സംഭവിക്കുന്നില്ല!.
ഒരോരുത്തർക്കും ഓരോ വായനയാണ്‌!. അതും ഒരോ തവണയും ഒരോ വായന!

ഇതേക്കുറിച്ച്‌ എനിക്ക്‌ തോന്നിയ മറ്റുചില കാര്യങ്ങൾ പിന്നൊരിക്കൽ പങ്കുവെയ്ക്കാം.
അതു വരെ നിങ്ങളും അതേക്കുറിച്ച്‌ ചിന്തിച്ചു കൊണ്ടേയിരിക്കൂ.. വായിച്ചു കൊണ്ടേയിരിക്കൂ..

ഇനി നാളെ..

Thursday 5 September 2013

ഇലക്ഷനുകൾ

ഇവിടെയിപ്പോൾ കൗൺസിൽ തിരഞ്ഞെടുപ്പാണ്‌ (മേയർ സ്ഥാനത്തേക്കും). പ്രചാരണം തുടങ്ങിയതേയുള്ളൂ. പലയിടത്തും ചെറിയ ചെറിയ ബോർഡുകൾ കാണാം. നോട്ടീസ്‌ വിതരണം, ഉച്ചഭാഷിണി ബഹളങ്ങൾ, കവല പ്രസംഗം ഇതൊന്നുമില്ല. ശാന്തം. സുന്ദരം.

പ്രചാരണം ഇങ്ങനെയാണിവിടെ..
കഴിഞ്ഞ വർഷത്തെ തിരഞ്ഞെടുപ്പ്‌ ഓർക്കുന്നു. റോഡ്‌ സൈഡിൽ അവർ (അവരെന്നു പറഞ്ഞാൽ സ്ഥനാർത്ഥിയും ചിലപ്പോൾ അയാളുടെ ഒന്നോ രണ്ടൊ അനുകൂലികളും) നിൽക്കും. നടന്നു പോകുന്നവർക്ക്‌ ഹസ്തദാനം ചെയ്യുക, കാറിൽ പോകുന്നവരുടെ നേർക്ക്‌ കൈ വീശി കാണിക്കുക, തങ്ങളുടെ ബോർഡ്‌ ഉയർത്തി കാണിക്കുക..അത്ര തന്നെ.

വോട്ടെടുപ്പ്‌ ദിവസം ഇതിലും ശാന്തമാണ്‌. ഇങ്ങനെ ഒരു സംഭവം നടക്കുന്നു എന്നു പോലും ഇവിടുള്ളവരല്ലാതെ ആരും അറിയില്ല. ഒരു പോലീസുകാരനെ പോലും ഞാൻ പോളിംഗ്‌ ബൂത്തുകളിൽ ഇതു വരെ കണ്ടതായി ഓർക്കുന്നില്ല. ഓർക്കുക ഇതു ടൂറിസ്റ്റ്‌ രാജ്യമാണ്‌. അതു കൊണ്ട്‌ തന്നെ 'അതിഥികൾക്ക്‌' ഒരു ശല്യവും ഉണ്ടാകാതെയിരിക്കാൻ ഇവിടുള്ളവർ പരമാവധി ശ്രമിക്കുന്നു.

എന്നെ ആകർഷിച്ചത്‌ ഇതൊന്നുമല്ല!. ജയിച്ച ആളുടെ നന്ദി അറിയിക്കലാണ്‌. കാണേണ്ടതു തന്നെയാണാ കാഴ്ച്ച. റോഡരികിൽ ജയിച്ച ആൾ പഴയ പോലെ ഒരു കാർഡും പിടിച്ച്‌ നിൽപ്പുണ്ടാവും!. ഒരു വ്യത്യാസം മാത്രം. കാർഡിൽ വലിയ അക്ഷരത്തിൽ 'THANK YOU' എന്നെഴുതിയിട്ടുണ്ടാവും :). വഴിയിൽ കൂടി പോകുന്നവരുടെ നേർക്ക്‌ കൈ വീശി കാണിച്ച്‌ അഭിവാദ്യം ചെയ്യും. എത്ര സുന്ദരമായ കാഴ്ച്ചയാണത്‌..

നമ്മുടെ നാട്ടിലെ തിരെഞ്ഞെടുപ്പുമായി ഒരു താരതമ്യവും ചെയ്യുന്നില്ല. അതു എങ്ങനെയാണെന്ന് നമുക്കെല്ലാവർക്കും അറിയാവുന്നതാണല്ലോ. ചിലപ്പോഴൊക്കെ ആലോചിക്കും..നാട്ടിലും ഇതു പോലെ ശാന്തസുന്ദരമായ തിരെഞ്ഞെടുപ്പായിരുന്നെങ്കിൽ എത്ര നന്നായിരുന്നു എന്ന്..

നമ്മൾ കുറച്ച്‌ കൂടി പക്വതയുള്ളവരാകേണ്ടിയിരിക്കുന്നു. തോന്നുന്നില്ലേ?

ഇനി നാളെ..

Wednesday 4 September 2013

മനുഷ്യന്റെ സംശയം

മനുഷ്യനു സംശയം..
ദൈവം സ്വയംഭൂവല്ലേ?
ദൈവത്തിനോട്‌ തന്നെ ചോദിച്ചു കളയാം..

മനുഷ്യൻ: സത്യം പറയൂ, ദൈവം സ്വയംഭൂവല്ലേ?
ദൈവം (കണ്ണു തുറന്ന്): സത്യം പറഞ്ഞാൽ..അറിയില്ല..ചിലപ്പോൾ...എന്നേയും.. എന്റെ ദൈവം സൃഷ്ടിച്ചതാവും...
അതും പറഞ്ഞ്‌ ദൈവം കണ്ണടച്ചിരുന്നു..

Tuesday 3 September 2013

മതം/മദം

മതങ്ങൾ ഇല്ലായിരുന്നെങ്കിൽ എന്തു സംഭവിക്കുമായിരുന്നു?

ഒന്നും തന്നെ സംഭവിക്കുകയില്ലായിരുന്നു!

ഉണ്ടായപ്പോൾ എന്തൊക്കെ സംഭവിച്ചു?
മനുഷ്യർക്കിടയിൽ സ്പർദ്ധയുണ്ടായി, ലഹളകൾ, കലാപങ്ങൾ, യുദ്ധങ്ങൾ, അന്ധവിശ്വാസങ്ങൾ, ആചാരങ്ങൾ, അനുഷ്ടാനങ്ങൾ, അഭിപ്രായവ്യത്യാസങ്ങൾ..ലിസ്റ്റ്‌ നീണ്ടു നീണ്ടു പോവും!

ഒന്നു ആലോചിച്ചാൽ എല്ലാ മതങ്ങൾക്കും (മിക്ക മതങ്ങൾക്കും എന്നും പറയാം) പൊതുവായ ചില ഘടകങ്ങളുണ്ട്‌!
* ദൈവങ്ങൾ
* പുരോഹിതന്മാർ
* മതഗ്രന്ഥങ്ങൾ
* മതപണ്ഡിതർ
* മതവുമായി ബന്ധപ്പെട്ട ആചാരങ്ങൾ
* അനുഷ്ടാനങ്ങൾ
* ഉത്സവങ്ങൾ
* ചില കലാരൂപങ്ങൾ

ഇതെല്ലാം സംഘടിപ്പിക്കാമെങ്കിൽ ആർക്കും ഒരു പുതിയ മതമുണ്ടാക്കാവുന്നതേയുള്ളൂ!

ഒരു കാര്യം ശ്രദ്ധിക്കുക - മതങ്ങളില്ലാതെ ദൈവങ്ങൾക്ക്‌ കൂടി നിലനിൽപ്പില്ല!
ഒരു മതത്തിലും പെടാത്ത ഒരു 'ദൈവത്തെ' തിരഞ്ഞു ഞാൻ പരാജയപ്പെട്ടു :(
ഒരു മതത്തിലും പെടാത്ത, മനുഷ്യർക്ക്‌ മാത്രമായുള്ള ഒരു ദൈവവുമില്ല!. അതെന്താ അങ്ങനെ?.

അതു മാത്രമല്ല, ഈ സർവ്വസംഗപരിത്യാഗികൾ, ഈശ്വരചിന്ത മാത്രമുള്ളിൽ വെച്ചു നടക്കുന്നവർ - ഇവരെങ്ങനെയാണ്‌ ലൈംഗിക കുറ്റകൃത്യങ്ങളിൽ പ്രതികളാവുന്നത്‌?.
കൊച്ചു കുട്ടികളെ ചൂഷണം ചെയ്യുന്നത്‌?.

അവിടെയും ശ്രദ്ധിക്കുക - ഈ കുറ്റകൃത്യങ്ങളിൽ എത്രത്തോളമാണ്‌ പുറത്തറിയുന്നത്‌?
എത്ര പേരാണ്‌ ശിക്ഷിക്കപ്പെട്ടിട്ടുള്ളത്‌?.

ശാസ്ത്രത്തിന്റെ വളർച്ചയ്ക്കു പോലും മതങ്ങൾ എത്രത്തോളമാണ്‌ തടസ്സം നിൽക്കുന്നത്‌?

എല്ലാ വർഷവും വിവിധ മതവിഭാഗക്കാർ തമ്മിലുള്ള 'അടിപിടി' യിൽ എത്ര ആയിരങ്ങളാണ്‌ കൊല്ലപ്പെടുന്നത്‌?

രാജ്യങ്ങൾ കീറിമുറിക്കപ്പെടുന്നത്‌ (എങ്ങും പോണ്ട, ഇന്ത്യ തന്നെ ഉദാഹരണം)?.

എല്ലാ മതങ്ങങ്ങളിലേക്കും എപ്പോൾ വേണമെങ്കിലും ചേരാം.
പക്ഷെ ഒരു മതത്തിൽ നിന്നും ഇറങ്ങി പോരാൻ കഴിയില്ല.
ഒരു മതത്തിലും പെടാതെ നിൽക്കാൻ എന്താണ്‌ ചെയ്യേണ്ടത്‌?

ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ? കുറച്ച്‌ പ്രായം ചെല്ലുമ്പോൾ എല്ലാ മതക്കാരും പറയുന്നത്‌ ഒന്നു തന്നെ - 'എല്ലാ മതങ്ങളും ഒന്നു തന്നെ. എല്ലാ മതങ്ങളുടേയും ലക്ഷ്യം ഒന്നു തന്നെ..' എന്നാൽ പിന്നെ താങ്കൾ മറ്റു മതത്തിന്റെ വഴിയേ പൊയ്ക്കൊള്ളൂ..അതു വഴി പോയാലും ഒരിടത്തല്ലേ എത്തുകയുള്ളൂ എന്നു പറഞ്ഞു നോക്കു..! എത്ര പേർ അതിനു സമ്മതിക്കും?.

ഇനി ഈ മതങ്ങൾ ഒന്നും ഇല്ലാതിരുന്നെകിൽ എന്തൊക്കെയാകാമായിരുന്നു?

മനുഷ്യൻ മനുഷ്യനെ വിശ്വസിക്കാൻ പഠിക്കുമായിരുന്നു..!

എല്ലാ മതങ്ങളും സ്നേഹത്തേക്കുറിച്ച്‌ പറയുന്നുണ്ട്‌. അടുത്ത ശ്വാസത്തിൽ തങ്ങളുടെ മതത്തിലുള്ളവരെ മാത്രമേ വിവാഹം കഴിക്കാവൂ എന്നും പറയുന്നുണ്ട്‌!.
ഇതിന്റെ യുക്തി മനസ്സിലാവുന്നില്ല.
ഒരു പുരുഷനും സ്ത്രീക്കും വിവാഹം കഴിക്കാൻ കൂടി മതങ്ങൾ തടസ്സമാകുന്നു!.
രണ്ടു ജീവനുകൾ ഒന്നിച്ചു സ്നേഹത്തോടെ ജീവിച്ച്‌, കുറച്ച്‌ നാൾ കഴിയുമ്പോൾ മരിച്ചു പോകുന്നു (ഇത്രയേ ഉള്ളൂ ജീവിതം). അതു പോലും മതങ്ങൾ അനുവദിക്കുന്നില്ല..എന്തു തോന്നുന്നു? എന്തു തോന്നണം?.

മതങ്ങൾക്കായി വിനിയോഗിക്കപ്പെടുന്ന ധനം - അതിന്റെ 1% മതിയാവും ലോകത്തിലെ പട്ടിണി മുഴുവനും മാറ്റാൻ.

കേരളത്തിലെ പ്രധാനപ്പെട്ട മൂന്നു മതങ്ങൾ - ഹിന്ദുമതം, ഇസ്ലാം മതം, ക്രൈസ്തവ മതം.

ആദിവാസിക്കുട്ടികൾ പോഷകാഹാരകുറവ്‌ കാരണം മരിച്ചു വീണപ്പോൾ, സുനാമി വന്നപ്പോൾ, കർഷകർ ആത്മഹത്യ ചെയ്തപ്പോൾ.. എത്ര 'മതവിശ്വാസികൾ' മുന്നിട്ടിറങ്ങി വന്നു ?.. അപ്പോൾ ഈ 'ഭക്തരുടെ' പണമെല്ലാം ആരാണ്‌ കെട്ടിപിടിച്ച്‌ വെച്ചിരിക്കുന്നത്‌?
ഏതു സ്വർഗ്ഗരാജ്യമാണിവരൊക്കെ സ്വപ്നം കാണുന്നത്‌?!

സിഗററ്റ്‌, മദ്യം എന്നിവയല്ല ശരിക്കും നിരോധിക്കേണ്ടത്‌ - മതങ്ങളാണ്‌!

ഇനി നാളെ..

Monday 2 September 2013

ചിത്രകാരൻ

ഇന്നു വൈകുന്നേരം ഒരു നല്ല കാഴ്ച്ച കാണാനുള്ള ഭാഗ്യമുണ്ടായി.
മൊബെയിലിൽ മാത്രമേ അതു ഫോട്ടോ എടുക്കാൻ പറ്റിയുള്ളൂ. നേരിട്ട്‌ കണ്ടതുമായി താരതമ്യം ചെയ്യുമ്പോൾ ഈ ഫോട്ടോയിൽ വെറും 10 ശതമാനം മാത്രമേ പതിഞ്ഞിട്ടുള്ളൂ എന്നു ദുഃഖപൂർവ്വം പറയട്ടെ.


ആകാശത്തിനു തീപിടിച്ച നിറമായിരുന്നു ഇന്നു വൈകുന്നേരം!

വല്ലപ്പോഴും മാത്രമാണ്‌ ഇത്ര തീവ്രതയുള്ള നിറങ്ങൾ കാണാൻ കഴിയുക.
ഇതു വരച്ച ചിത്രകാരനെ ഓർത്ത്‌ അത്ഭുതപ്പെട്ടു!
ഈ കാഴ്ച്ച കാണുവാൻ ഭാഗ്യം ലഭിച്ചതിൽ ആരോടാണ്‌ നന്ദി പറയേണ്ടത്‌?

പലപ്പോഴും കലാകരന്മാരോട്‌ നമ്മൾ നന്ദി പറയാറില്ല.
ഒരു നല്ല കഥ വായിച്ചാൽ, ഒരു നല്ല കവിത വായിച്ചാൽ, ഒരു നല്ല ശിൽപ്പം കണ്ടാൽ.. എന്താവും പറയുക?. ചിലപ്പോൾ ആ കലാകാരനെ അഭിനന്ദിക്കുകയോ, വിമർശിക്കുകയോ ചെയ്തേക്കാം. പക്ഷെ ആരും നന്ദി പറഞ്ഞു കാണാറില്ല..

നമ്മൾ അതും പഠിക്കേണ്ടിയിരിക്കുന്നു..

ഇനി നാളെ..

Sunday 1 September 2013

മഹാബലിയും കേരളവും

ഇന്നു ഫേസ്ബുക്കിൽ ഒരു പോസ്റ്റ്‌ വായിച്ചു (ഫേസ്ബുക്ക്‌ ഒരു ചിന്ന വിജ്ഞാനകോശമാണ്‌). ഞാനിതു വരെ കേട്ടിട്ടു കൂടിയില്ലാത്തത്‌..

അതിപ്രകാരമായിരുന്നു.
മഹാബലിയെ വാമനൻ പാതാളത്തിലേക്ക്‌ ചവിട്ടി താഴ്ത്തിയതായി ഭാഗവതത്തിൽ എവിടെയും പറയുന്നില്ല. 'സ്വർഗ്ഗത്തേക്കാൾ സുന്ദരമായ ഒരു സ്ഥലത്തേക്കയക്കുന്നു' എന്നാണത്രെ പറയുന്നത്‌.

വാമനാവതാരത്തിനു ശേഷമാണ്‌ പരശുരാമൻ അവതാരം വരുന്നത്‌. പരശുരാമൻ മഴുവെറിഞ്ഞാണ്‌ കേരളം സൃഷ്ടിച്ചത്‌ എന്ന് വിശ്വാസം (അല്ലെങ്കിലും വിശ്വാസത്തിനു എന്തും ആകാമല്ലോ).

അപ്പോൾ മഹാബലിയും കേരളവുമായി എന്തു ബന്ധം?
എന്തിനു മഹാബലി കേരളത്തിൽ ഓണത്തിനു വരണം?
അദ്ദേഹം നർമ്മദാ തീരത്ത്‌ ഒരു യാഗം നടത്തിയതായി പറയുന്നുണ്ടത്രെ..

കംബ്ലീറ്റ്‌ കൺഫിയൂഷൻ ആയില്ലേ?
എനിക്കും ആയി. അല്ലെങ്കിലും മഹാബലി എന്ന പേരു കേട്ടപ്പോൾ പണ്ടു മുതലെ എനിക്ക്‌ ആ സംശയമുണ്ടായിരുന്നു. അതു ഒരു മലയാളിയുടെ പേരാവാൻ ഒരു സാധ്യതയുമില്ല!
(ബാഹുബലി എന്നൊക്കെ കേട്ടിട്ടുണ്ട്‌)

അപ്പോഴാണ്‌ ഒരു മിന്നൽ ചിന്ത വന്നത്‌.
വാമനൻ പറഞ്ഞത്‌ ഒരിക്കൽ കൂടി വായിച്ചു നോക്കുക..
സ്വർഗ്ഗത്തേക്കാൾ സുന്ദരമായ ഒരിടം - അതു കേരളമല്ലാതെ ഏതിടം?.
അങ്ങനെ കേരളം സൃഷ്ടിക്കാൻ മഹാവിഷ്ണു ഒരു അവതാരം തന്നെ എടുത്തു!. (ഇങ്ങനെയാണ്‌ കെട്ടുകഥകൾ ഉണ്ടാവുന്നത്‌. വളരെ എളുപ്പമാണത്‌. കുറച്ച്‌ ഭാവനയും കുറച്ച്‌ നുണയും സമാസമം ചേർത്താൽ മതി. സംഗതി തയ്യാർ). അതു കൊണ്ടാണൊ 'ദൈവത്തിന്റെ സ്വന്തം നാട്‌' എന്നു നമ്മൾ തന്നെ പറയുന്നത്‌? (വാസ്തവവിരുദ്ധമാണെങ്കിലും!).

'GOD's own country' എന്നു വിശേഷിപ്പിക്കാവുന്ന, വിശേഷിപ്പിക്കപ്പെട്ട ഒരു രാജ്യമേയുള്ളൂ - അതു ന്യൂസീലാന്റാണ്‌!. കളി പറയുന്നതല്ല. സംശയമുള്ളവർ വിക്കീ പീഡിയ എടുത്തു നോക്കു!.

നമ്മുടെ കേരളാ ടൂറിസം ബോർഡ്‌ ന്യൂസീലാന്റിന്റെ 'സ്ലോഗൻ' മോഷ്ടിച്ചതാണ്‌!
സ്വന്തമായി ഒരു സ്ലോഗൻ പോലും ഉണ്ടാക്കാൻ കഴിയാത്ത മലയാളി. അല്ലേ?. പക്ഷെ അതാണ്‌ വാസ്തവം..

മഹാബലി എല്ലാ വർഷവും വരുന്നത്‌ എന്തിനാ?.
സിമ്പിൾ. ഈ വർഷമെങ്കിലും ഇവന്മാർ നാന്നായോ എന്നു നോക്കാനായിരിക്കും ;)

ഇനി നാളെ..